തൃശൂർ: ആയിരത്തോളം ബസുകൾ നിത്യേന കയറിയിറങ്ങുന്ന മദ്ധ്യകേരളത്തിലെ ശക്തൻ ബസ് സ്റ്റാൻഡിൽ പലയിടത്തും വാരിക്കുഴികൾ. യാത്രക്കാർക്ക് അകത്തേക്കും പുറത്തേക്കും പോകണമെങ്കിൽ ഇത് കടക്കണം. വേനൽ മഴ ശക്തമായതോടെയാണ് സ്റ്റാൻഡിൽ പലയിടവും കുളങ്ങൾക്ക് സമാനമായത്.
കാലവർഷം കനക്കുന്നതോടെ സ്ഥിതി ദയനീയമാകും. കുട്ടികളുമായി എത്തുന്നവരും വൃദ്ധജനങ്ങളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വർഷങ്ങളായി നവീകരണമെത്താത്ത ഇടമാണ് മൂന്നു ഏക്കറിലുള്ള ശക്തൻ സ്റ്റാൻഡ്. ഏഴുവർഷത്തിനിടെ യാതൊരു നവീകരണവും നടത്തിയിട്ടില്ല. ബസ് ഉടമകളും ജീവനക്കാരും യാത്രക്കാരും നടത്തിയ സമര പരമ്പരകൾക്ക് പിന്നാലെ രാജൻ പല്ലൻ മേയറായിരിക്കെ നടത്തിയ വടക്കുഭാഗത്ത് കോൺക്രീറ്റിംഗ് മാത്രമാണ് നടന്നത്.
സ്റ്റാൻഡിൽ നിന്ന് പുറത്തുകടന്നാലും ദുരിതം തന്നെ. ശക്തൻ പ്രതിമയ്ക്ക് സമീപത്തും വൻ ഗർത്തങ്ങളുണ്ട്. ഇവിടത്തെ ടാറിംഗ് മാറ്റി ടൈൽ പതിക്കാനാണ് കോർപറേഷൻ നീക്കം. എന്നാൽ കാലവർഷം അടുത്തെത്തി നിൽക്കെ ഇനി എന്നാണിതെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. ടെൻഡർ നടപടികൾ പൂർത്തിയായെന്ന് മേയർ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വർഷകാലം കഴിയാതെ പണി തുടങ്ങാനാകില്ല. അതിനാൽ ഈ മഴക്കാലത്തും ദുരിതയാത്ര തന്നെയാകും.
പൊല്ലാപ്പായി നവീകരണം!
നവീകരണത്തിനായി കുത്തിപ്പൊളിച്ചതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലൂടെയുള്ള ബസുകളും യാത്രക്കാരും ദുരിതക്കയത്തിൽ. സ്റ്റാൻഡിനുള്ളിലെ പെട്രോൾ പമ്പ് മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചിട്ടത്. നവീകരണം ആരംഭിച്ചിട്ട് മാസങ്ങളായിട്ടും ഇതുവരെയും എങ്ങും എത്തിയിട്ടില്ല. സ്റ്റാൻഡിലേക്ക് കടക്കുന്ന തെക്കുഭാഗത്തെ പ്രധാന കവാടത്തിന്റെ റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സ്റ്റാൻഡിനുള്ളിലും വമ്പൻകുഴികളുണ്ട്.
ഒച്ചിന്റെ വേഗത്തിൽ നവീകരണം
നഗരത്തിന് പുറത്തുള്ള റോഡുകളുടെ നവീകരണത്തിന് ഒച്ചിഴയും വേഗം. കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ റൂട്ടിൽ പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശേരി വരെ നടക്കുന്ന റോഡ് നവീകരണം മൂലം ഏറെ വളഞ്ഞാണ് യാത്ര. ഹെർബർട്ട് പാലം പൊളിച്ചതിനെത്തുടർന്ന് താത്കാലിക റോഡിലൂടെയാണ് തൃപ്രയാർ റൂട്ടിലേക്കുള്ള ബസുകൾ പോകുന്നത്. കാലവർഷം ശക്തമായാൽ കനാൽ നിറഞ്ഞ് ഗതാഗതം നിലയ്ക്കാനുള്ള സാഹചര്യവുമുണ്ട്. പാലം പൂർത്തീകരണത്തിന് ആറുമാസമെങ്കിലുമാകും. പെരിങ്ങോട്ടുകര - കാഞ്ഞാണി റൂട്ടിലും, പഴുവിൽ മുതൽ പെരിങ്ങോട്ടുകര വരെ അമൃത് പദ്ധതിക്കായി തകർത്ത റോഡുകളും പുനർനിർമ്മിച്ചിട്ടില്ല.
തലയുയർത്തി വടക്കെ സ്റ്റാൻഡ്
എന്നും പരാതികേന്ദ്രമായിരുന്ന വടക്കെ സ്റ്റാൻഡ് ഇപ്പോൾ പുതുമാതൃക. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് നവീകരണം നടത്തിയശേഷം സംസ്ഥാനത്തെ തന്നെ മികച്ച സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ ഒന്നാണിത്. കെ.എസ്.ആർ.ടി.സിയും ശക്തൻ സ്റ്റാൻഡും ഈവിധം നവീകരിക്കണമെന്നാണ് ആവശ്യം.
ശക്തൻ സ്റ്റാൻഡിലെ അറ്റകുറ്റപ്പണികൾ ഉടൻ തീർക്കും. ശക്തൻ പ്രതിമയ്ക്ക് സമീപം റോഡിൽ ടൈൽ വിരിക്കാനാണ് ശ്രമിക്കുന്നത്. അവിടെ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാത്ത സ്ഥിതിയുണ്ട്.
- എം.കെ. വർഗീസ്, (മേയർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |