തൃശൂർ: കൊവിഡ് വ്യാപനത്തിനുശേഷം ജനജീവിതം പഴയപടിയിലെത്തിയതോടെ ദീർഘദൂരയാത്രകളുടെ ഭാഗമായി നഗരത്തിൽ എത്തുന്നവർക്ക് ഭക്ഷണം സുരക്ഷിതമാകുന്നില്ലെന്ന് പരാതി. കെ.എസ്.ആർ.ടി.സി, റെയിൽവേ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയും ഭക്ഷണത്തെക്കുറിച്ചാണ് പരാതികൾ ഉയരുന്നത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഭക്ഷണം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുമെങ്കിലും റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്നതിന്റെ ഗുണനിലവാരം പരിശോധിക്കപ്പെടാറില്ല. പരാതികൾ ഉയർന്നാൽ തുടരന്വേഷണം ഉണ്ടാകാറുമില്ല. കഴിഞ്ഞദിവസം മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ മടങ്ങിയ ഒമ്പത് കുട്ടികളടക്കം 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ പാഴ്‌സൽ ഭക്ഷണം കഴിച്ചതായിരുന്നു കാരണം. റെയിൽവേയിൽ കാര്യക്ഷമമായ പരിശോധനയില്ലെന്നാണ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്. പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേയിൽ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പോലുമില്ല. യാത്രക്കാർ പരാതികളുമായി എത്തുന്നത് കുറവാണെന്നത് ഭക്ഷണശാല നടത്തിപ്പുകാർക്ക് സൗകര്യമാകുന്നുണ്ട്.
സംവിധാനമുണ്ട്, പരിശോധനയില്ല
ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ റെയിൽവേയുടെ ഫുഡ് സേഫ്റ്റി ഓഫീസർ പരിശോധന നടത്തും. റെയിൽവേയിൽ ആരോഗ്യവിഭാഗവും ഓരോ ഡിവിഷനിലും അമ്പതോളം ഹെൽത്ത് ഇൻസ്‌പെക്ടർമാരുമുണ്ട്. ഇവർക്ക് റെയിൽവേ സ്റ്റേഷനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമുണ്ട്. എന്നാൽ അതൊന്നും നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |