തൃശൂർ : നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ 28ന് നടന്ന കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്‌സിന് പകരം കോ വാക്‌സിൻ നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകി.
കളക്ടർ ഹരിത വി.കുമാറും നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷകർത്താക്കളുടെ ആശങ്ക അകറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
12 വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകാനായി ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യയുടെ അനുവാദമുള്ള വാക്‌സിനുകളാണ് കോർ ബി വാക്‌സിനും കോവാക്‌സിനുമെങ്കിലും നിലവിൽ കോർ ബി വാക്‌സിനാണ് കുട്ടികൾക്ക് നൽകാൻ നിർദ്ദേശമുള്ളത്.
നിർജ്ജീവ അവസ്ഥയിലുള്ള വൈറസിനെ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് വാക്‌സിനും 0-28 ദിവസം ഇടവേളകളിൽ ഇൻട്രാമസ്‌കുലർ ആയി നൽകും. രണ്ട് വാക്‌സിനും അനുവദനീയമാണെങ്കിലും രക്ഷാകർത്താക്കൾക്ക് ആശങ്ക ഉണ്ടാകാതിരിക്കാനായി കുത്തിവെയ്പ്പ് എടുത്ത മുഴുവൻ കുട്ടികളുടേയും രക്ഷാകർത്താക്കളെ ഡോക്ടർമാർ തന്നെ നേരിട്ട് ബന്ധപ്പെട്ട് വിവരമറിയിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുത്തിവയ്പ് എടുത്ത കുഞ്ഞുങ്ങളുടെ കാര്യത്തിൽ യാതൊരു ആശങ്കയ്ക്കും ഇടയില്ലെങ്കിലും ചികിത്സാ സഹായം ആവശ്യമെങ്കിൽ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ പീഡിയാട്രീഷ്യന്റെ സേവനം രണ്ട് ദിവസത്തേക്ക് 24 മണിക്കൂർ ലഭ്യമാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ഇതിനായി സൗകര്യം ലഭ്യമാണ്. രക്ഷകർത്താക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
ഡോ. അശ്വിൻ, മെഡിക്കൽ ഓഫീസർ 9447217048, ജൂനി. ഹെൽത്ത് ഇൻസ്‌പെക്ടർ 9496216655, 8330877655, 9746318582, 9497801756 , ദിശ 1056.
അഞ്ച് ജീവനക്കാരുടെ പേരിൽ നടപടിക്ക് ശുപാർശ
പുതുക്കാട് : നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച കൊവിഡ് പ്രതിരോധ മരുന്ന് തെറ്റി നൽകിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ പേരിൽ നടപടിക്ക് ശുപാർശ. ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തെ തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ഹെൽത്ത് സർവീസ് ഡയറക്ടർക്ക് കൈമാറി.
ഹെൽത്ത് ഡയറക്ടറാണ് ഉത്തരവിറക്കുക. കോർബി വാക്‌സിന് പകരം കോവാക്സിനാണ് ജീവനക്കാർ നൽകിയത്. വാക്സിൻ സ്വീകരിച്ച കുട്ടികൾക്കാർക്കും മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച ഒരു കുട്ടിക്ക് പനി കണ്ടതിനെ തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് സാധാരണ വാക്സിൻ സ്വീകരിക്കുന്നവരിൽ ഉണ്ടാകാറുള്ള പനി മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |