തൃശൂർ : ആത്മസമർപ്പണത്തിന്റെ ഏടുകൾക്ക് കനം കൂട്ടുന്നത് സാഹചര്യങ്ങളും സൗകര്യങ്ങളുമാണല്ലോ....മുൻവിധികളും മുന്നോടികളും അപ്രസക്തമാണെന്ന് ഓർമ്മിപ്പിക്കുന്ന അനുഭവം എഴുതട്ടെ... അസൗകര്യങ്ങളുടെയും യാതനകളുടെയും രോഗി-ഡോക്ടർ അനുഭവങ്ങൾക്കിടയിലും ഏറെ മധുരമേറുന്ന അനുഭവങ്ങളുമുണ്ട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട്. ഒരു ഡോക്ടർ സ്വന്തം സാമൂഹിക മാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് അത്തരത്തിലൊരു അനുഭവമാണിത്.
കൊവിഡ് കാലത്തിന് ശേഷം കണ്ണമ്പ്ര അമ്പലത്തിൽ വഴിപാട് കഴിച്ച പായസവുമായി പാലക്കാട് സ്വദേശി ശബരിയുടെ ഒ.പി സന്ദർശനം. ആ മധുരപ്പാൽപായസം 2018 ലെ ഓർമകളിലേക്ക് കൊണ്ടുപോയി. കൊവിഡ് കാലത്തിന് മുമ്പ് സെപ്തംബർ മാസത്തിൽ രണ്ട് തവണയാണ് വയറു വേദനയുമായി അദ്ദേഹം സർജറി ഒ.പിയിലെത്തിയത്. ആഗ്‌നേയ ഗ്രന്ഥിക്ക് നീർക്കെട്ടാണ് രോഗം.
സി.ടി.സ്‌കാൻ വിശകലനം അനുസരിച്ച് പഴുപ്പ് വയറിനകത്ത് വ്യാപിച്ചിരുന്നു. അമിതമായ രക്താതി സമ്മർദ്ദവും പഴുപ്പ് വ്യാപിച്ചു. അദ്ദേഹത്തിന്റെ ജീവൻ ഭീഷണിയിലാണെന്ന് മനസിലായി. ഭാര്യയും മകളുമാണ് കൂടെ. ഇടയ്ക്ക് കൂടെപ്പിറപ്പ് വരും. അവരെപ്പോലെ അയാളെക്കുറിച്ച് ഞാനും ആശങ്കാകുലനായി.
ബാൻഡ് വാദ്യ കലാകാരനായിരുന്നു അദ്ദേഹം. എങ്ങനെയെങ്കിലും രക്ഷപെടുത്താൻ എന്നും അവർ എന്നെ നോക്കി പറയും. സി.ടി.സ്‌കാനിന്റെ നിരീക്ഷണത്തോടെ പഴുപ്പ് നീക്കുകയായിരുന്നു ആദ്യപടി. ആ ശ്രമം പരാജയപ്പെട്ടു. ശബരീശന്റെ നില വീണ്ടും വഷളായപ്പോൾ ഒപ്പമുള്ള ടീം അംഗങ്ങൾ അടക്കം പ്രതീക്ഷ കൈവിട്ടു. ഒരേ ഒരു ഓപ്ഷൻ മാത്രമേ മുന്നിലുള്ളൂ. ദ്രവീകരിച്ച പാൻക്രിയാസിന്റെ ഗ്രന്ഥി നീക്കം ചെയ്യുകയെന്ന തീരുമാനം. ഏറെ വിഷമകരമായ ശസ്ത്രിക്രിയയ്ക്ക് തയ്യാറെടുക്കുമ്പോൾ ആശങ്ക ഏറെയായിരുന്നു. സഹപ്രവർത്തകരുടെ ടീം സ്പീരിറ്റിൽ ശസ്ത്രക്രിയ വിജയകരമായി. ശബരി ജീവിതത്തിലേക്ക് തിരിച്ചു വന്നു. 'അതിന്റെ സ്മരണയാണ് ആ പാൽപ്പായസം. ഇത് ഒരു അനുഭവ സാക്ഷ്യമാണ് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് വിദഗ്ദ്ധന്റെ.
ഇത്തരത്തിൽ മെഡിക്കൽ കോളേജിലെ നിരവധി പേർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ട്. പാവപ്പെട്ടവന്റെ അത്താണിയായ ഈ ആതുരാലയത്തിൽ നിന്ന് ഇത്തരത്തിൽ ജീവൻ തിരിച്ചു കിട്ടിയ ആയിരക്കണക്കിന് പേരുടെ കഥകളുണ്ട്.
ഭൗതിക സാഹചര്യം അങ്ങകലെ...
വിദഗ്ദ്ധരുടെ നീണ്ട നിര മെഡിക്കൽ കോളേജിലുണ്ടെങ്കിലും അതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിലുള്ള വീഴ്ച്ച മൂലം പലപ്പോഴും രോഗികൾക്ക് ഗുണം ലഭിക്കുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞാൽ രോഗിയെ അവിടെ നിന്ന് മാറ്റുന്നതിനും മറ്റ് രോഗിയെ അവിടെ എത്തിക്കുന്നതിനും ആവശ്യമായ മറ്റ് ജീവനക്കാർ, നഴ്‌സുമാർ എന്നിവരുടെ കുറവുമുണ്ട്. അതോടൊപ്പം ട്രോളി, കസേരകൾ, കിടക്കകൾ എന്നിവയുടെ കുറവും കുറച്ചൊന്നുമല്ല ബാധിക്കുന്നത്.
ആശുപത്രിയുടെ നടത്തിപ്പിന് കൃത്യമായ മോണിറ്ററിംഗ് ഇല്ലാത്തതാണ് മെഡിക്കൽ കോളേജിന്റെ ഗുരുതരാവസ്ഥയ്ക്ക് കാരണമെന്ന് പലരും അഭിപ്രായപ്പെടുന്നു. ശസ്ത്രക്രിയയ്ക്കും സ്‌കാനിംഗിനുമെല്ലാം ആഴ്ചകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. സ്ഥാനക്കയറ്റവും വിരമിക്കലും മൂലം ഒഴിവു വരുന്നവ നികത്താൻ പോലും നടപടിയില്ല. ആശുപത്രി വികസന സമിതികളും ജനപ്രതിനിധികളും നിരന്തരം സന്ദർശനം നടത്തുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവരിലേക്കെത്തിക്കുന്നതിൽ അലംഭാവം കാണിക്കുകയാണ്.
(നാളെ - പ്രതികരണങ്ങൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |