SignIn
Kerala Kaumudi Online
Saturday, 21 September 2024 6.18 AM IST

'ആണ്ടിലൊരിക്കൽ തൊട്ടപ്പൻ വരും, ടൂർ കൊണ്ടുപോകും'

Increase Font Size Decrease Font Size Print Page
vinod
സാന്റി മാസ്റ്ററും കുട്ടികളും ഇന്നലെ അതിരപ്പിള്ളിയിലേക്ക് നടത്തിയ വിനോദയാത്ര.

തൃശൂർ: അനാഥരായ പിഞ്ചുബാല്യങ്ങൾക്ക് ആണ്ടിലൊരിക്കൽ ഒരു ഉല്ലാസയാത്ര. കൈപിടിച്ചു നടത്താൻ അവരുടെ തൊട്ടപ്പൻ വരും. 20 വർഷം മുൻപ് സാന്റി മാസ്റ്റർക്ക് ആദ്യശമ്പളം കിട്ടിയപ്പോൾ തുടങ്ങിവച്ച യാത്രയാണിത്, അനാഥാലയങ്ങളിലെ കുരുന്നുകളെയും കൊണ്ട് വർഷത്തിലൊരിക്കൽ ഒരു യാത്ര. അത് ഇന്നും തുടരുന്നു.

തൃശൂർ പൂരം പ്രദർശനം കാണിച്ചായിരുന്നു രണ്ടുപതിറ്റാണ്ട് മുൻപ് തുടക്കം. പിന്നീട് വീഗാലാൻഡ്, ഡ്രീം വേൾഡ്, സിൽവർ സ്റ്റോം, ഫാന്റസി പാർക്ക്, ഫ്ലോറ ഫാന്റസി, രാജ റിസോർട്ട്, ആനക്കോട്ട... എന്നിങ്ങനെ വർഷാവർഷം വിവിധയിടങ്ങളിലേക്ക് ഒരു പകൽ നീളുന്ന യാത്ര. രാവിലെ തൃശൂർ ജില്ലയിലെ വിവിധ അനാഥ മന്ദിരങ്ങളിലെത്തി കുട്ടികളുമായി യാത്ര തിരിക്കും.

ഓരോ ട്രിപ്പും എങ്ങോട്ട് വേണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശവും കുട്ടികൾക്കാണ്. ഭൂരിപക്ഷം പേർ പറയുന്ന വിനോദ കേന്ദ്രത്തിലേക്ക് ഒരു പകൽ സഞ്ചാരം. യാത്രയ്ക്കിടെ വിഭവസമൃദ്ധമായ ഭക്ഷണവും സമ്മാനപ്പൊതികളും വിതരണം ചെയ്യും. കുട്ടികളെ കൂടാതെ അനാഥ മന്ദിരങ്ങളിലെ വയോജനങ്ങളെയും ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്.

പുല്ലഴി ക്രിസ്റ്റീന ഹോം, സെന്റ് ആൻസ്, കൊഴിഞ്ഞാമ്പാറ റീഹാബിലേഷൻ സെന്റർ, സാവിയോ ഹോം തുടങ്ങിയ അനാഥമന്ദിരങ്ങളിലെ അന്തേവാസികളാണ് കൂടുതലും യാത്രയിൽ ഉണ്ടാവുക. ആദ്യയാത്രയിൽ ഉണ്ടായിരുന്ന പലരുടെയും വിവാഹത്തിനും മാമോദീസയ്ക്കും പിന്നീട് തലതൊട്ടപ്പനുമായി മാറി സാന്റി മാസ്റ്റർ. മുതിർന്ന് അനാഥാലയത്തിന്റെ പടിയിറങ്ങിയ കുട്ടികളിൽ പലരും സമ്മാനപ്പൊതികളുമായി തേടിവരുമ്പോൾ സാന്റി മാഷുടെയും ലിജി ടീച്ചറുടെയും മനസ് നിറയും.

എടക്കഴിയൂർ സീതി സാഹിബ് ഹൈസ്‌കൂളിലെ ഗണിത അദ്ധ്യാപകനായ സാന്റി ഡേവിഡും ഭാര്യ ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസിലെ അദ്ധ്യാപികയായ ലിജിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് യാത്രയ്ക്കായി നീക്കിവയ്ക്കുന്നത്. മക്കളായ ഷാരോണും സാന്ദ്രയും സിയോണും മാതാപിതാക്കളുടെ ജീവിതവ്രതത്തിന് വർവ പിന്തുണയുമായി കൂടെയുണ്ട്.

ഇക്കുറി അതിരപ്പിള്ളിയിലേക്ക്

അതിരപ്പിള്ളി,​ വാഴച്ചാൽ,​ തുമ്പൂർമുഴി എന്നിവിടങ്ങളിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. ഇന്നലെ രാവിലെയായിരുന്നു പുല്ലഴി ക്രിസ്റ്റീന ഹോമിൽ നിന്നും സംഘം യാത്ര തിരിച്ചത്. ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ. പോൾസൺ തട്ടിൽ, സിസ്റ്റർ ജോളി, സി.എഫ്. ജോൺ എന്നിവരും യാത്രയ്ക്ക് ഉണ്ടായിരുന്നു.

പിതാവിന്റെ സഹോദരിയും മനക്കൊടി സാവിയോ ഹോം അഗതിമന്ദിരത്തിലെ സിസ്റ്ററുമായ ലിനറ്റിന്റെ വാക്കുകളാണ് പ്രചോദനം. സമ്മാനങ്ങളൊന്നുമല്ല,​ അനാഥമന്ദിരത്തിലുള്ളവരെ ഉല്ലസിപ്പിക്കണം. പ്രകൃതി നിറഞ്ഞ പുറംലോകം അവരെ കാണിക്കണം. ഇത് പ്രാവർത്തികമാക്കാനാണ് ഈ യാത്രകൾ.

- സാന്റി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.