തൃശൂർ : പകർച്ചപ്പനിയും കുട്ടികളിൽ തക്കാളിപ്പനിയുമെല്ലാമായി പനി അരങ്ങുവാഴുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനിയുമായെത്തുന്നവരുടെ എണ്ണം കൂടുകയാണ്. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പനിക്ക് പൂർണവിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജിലും പനി ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. മഴ ശക്തമായിട്ടില്ലെങ്കിലും പകർച്ച വ്യാധികൾ കൂടിവരികയാണ്. മുപ്പതോളം എലിപ്പനി കേസും അമ്പതോളം ഡെങ്കിപ്പനി കേസും ഇതിനോടകം ഈ വർഷം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
200ലേറെ കുട്ടികൾക്ക് തക്കാളിപ്പനി
ജില്ലയിൽ ഇരുന്നൂറിലേറെ പേർക്ക് തക്കാളിപ്പനി റപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒന്ന് മുതൽ അഞ്ച് വയസ് വരെ കുട്ടികളിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്. എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് തുടങ്ങിയ ക്ലാസുകളിലും പല സ്‌കൂളുകളിലും പനി ബാധിച്ചതിനെ തുടർന്ന് ഹാജർനില കുറവാണ്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമേ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. ഒരാഴ്ച്ചയോളം ഇതിന്റെ അസ്വസ്ഥത കുട്ടികളിൽ അനുഭവപ്പെടും.
കൊവിഡ് 3,000 കടന്നു
പകർച്ചപ്പനികളും മറ്റ് സാംക്രമിക രോഗങ്ങളും മൂലം നട്ടം തിരിയുന്നതിനിടെ ജില്ലയിൽ ഈ മാസം കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ജൂൺ ഒന്ന് മുതൽ 23 വരെയുള്ള കണക്ക് പ്രകാരം 3326 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ ആദ്യവാരം മുതൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ്റമ്പത് കടന്നിരുന്നു. ചൊവ്വാഴ്ച്ച രോഗികളുടെ എണ്ണം 231 ലും എത്തി. പനിബാധിച്ചവർ ആശുപത്രികളിലും മറ്റും ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും കൊവിഡ് പരിശോധന നടത്തുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |