തൃശൂർ: കഴിഞ്ഞ രണ്ട് ദിവസമായി വിവിധയിടങ്ങളിൽ വീശീയടിച്ച മിന്നൽ ചുഴലിയിൽ ജില്ലയിൽ തകർന്നത് നൂറു വീടുകൾ. ചേർപ്പ് വെസ്റ്റ്, കെ.എസ്.ഇ.ബി ഓഫീസ് പരിസരം, കോനിക്കര, ഊരകം സെന്റർ, വാരണംകുളം ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ മാത്രം 75 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ഒരു വീട്ടിലെ ട്രസ് ഷീറ്റും തകർന്നിട്ടുണ്ട്.
ആലപ്പാട് മേഖലയിൽ അഞ്ച് വീടുകൾ ഭാഗികമായും ഒരു ട്രസ് വീടും ഭാഗികമായി തകർന്നു. ചേനത്ത് മൂന്നു വീടുകളിലെ ട്രസുകളാണ് തകർന്നുവീണത്. ഒരു വീട് ഭാഗികമായും തകർന്നിട്ടുണ്ട്. പീച്ചിയിൽ ഒരു വീട് പൂർണമായും ആറു വീടുകൾ ഭാഗികമായും തകർന്നു. ചേരൂംകുഴി ആശാരിക്കാട് 11 വീടുകൾക്ക് ഭാഗികമായി നാശം സംഭവിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് വരുന്നതായി റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. ഇന്നലെയും ജില്ലയിൽ ശക്തമായ മഴയുണ്ടായിരുന്നു.
കൃഷി നാശം ഒരു കോടിയിലേറെ രൂപ
ചേർപ്പ്, ചാഴൂർ, നടത്തറ, പാണഞ്ചേരി, പുത്തൂർ എന്നിവിടങ്ങളിൽ വീശിയടിച്ച മിന്നൽചുഴലിയിൽ ഒരു കോടിയിലേറെ രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തൽ. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്. കർഷകരുടെ അപേക്ഷ പ്രകാരം പരിശോധന നടത്തി വിശദമായ റിപ്പോർട്ട് പിന്നീട് സമർപ്പിക്കും. 17.71 ഹെക്ടർ സ്ഥലത്താണ് കൃഷി നാശമുണ്ടായത്. കുലച്ച വാഴകളാണ് കുടുതൽ നശിച്ചത്. ഓണത്തിന് മുമ്പ് വിളവെടുക്കാറായ വാഴകളാണ് ഭൂരിഭാഗവും കാറ്റിൽ ഒടിഞ്ഞു വീണത്. റബ്ബർ, തെങ്ങ്, കൊള്ളി, പച്ചക്കറി, മറ്റ് ഫലവൃക്ഷങ്ങളടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് മേഖലയിലും മിന്നൽ ചുഴലി; വ്യാപക നാശം
ചാവക്കാട്: ചാവക്കാട് മേഖലയിലും മിന്നൽ ചുഴലി. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാവക്കാട് നഗരസഭ മുപ്പത്തിരണ്ടാം വാർഡിൽ വ്യാപക നാശനഷ്ടം. പുത്തൻകടപ്പുറം എ.സി പടിയിലെ വിവിധയിടങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടായത്.
കോട്ടപ്പുറം ബദറുവിന്റെ വീട്ടിലെ മരം കടപുഴകിവീണു. കോഴിക്കോട്ടാളൻ അബൂബക്കറിന്റെ മതിൽ തകർന്നുവീണു. പേള ഹസൈനാരുടെ വീടിനു മുകളിൽ മരം വീണു. രാമി ഹംസക്കുട്ടിയുടെ വീട്ടിലെ ഓടുകൾ തകർന്നു. കോട്ടപ്പുറം അബ്ബാസിന്റെ വീടിന്റെ ഷീറ്റുകൾ പറന്നു വീണു.
ചാവക്കാട് നഗരസഭ മുപ്പതാം വാർഡിൽ പുതിയറ അരയച്ചാൻ സേതുമുഹമ്മദ് ഭാര്യ ആയിഷയുടെ വീടിന് മുകളിൽ മരം കടപുഴകിവീണു. നാശനഷ്ടങ്ങളുണ്ടായ പ്രദേശത്ത് മുനിസിപ്പൽ അധികൃതർ സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |