തൃശൂർ : വളർത്തുനായകളും തെരുവുനായകളും ഉൾപ്പെടെ ജില്ലയിലെ ഒരു ലക്ഷത്തിലേറെ നായകൾക്ക് പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ നൽകാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ഒക്ടോബർ 30ന് അകം മുഴുവൻ നായകൾക്കും വാക്‌സിൻ നൽകുന്നുവെന്ന് ഉറപ്പുവരുത്തും. അതോടൊപ്പം തെരുവ് നായകളുടെ കടിയേൽക്കുന്ന സംഭവം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തിലും നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ സ്ഥാപിക്കും. ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, എം.എൽ.എമാരായ സി.സി.മുകുന്ദൻ, ഇ.ടി.ടൈസൺ മാസ്റ്റർ, എൻ.കെ.അക്ബർ, മുരളി പെരുനെല്ലി, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, കളക്ടർ ഹരിത വി.കുമാർ പങ്കെടുത്തു.
തീരുമാനം
വാക്‌സിനേഷനായി നായയെ എത്തിക്കാൻ തദ്ദേശസ്ഥാപന തലത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രണ്ട് വീതം സ്‌ക്വാഡുകൾക്ക് രൂപം നൽകും. ഇവർക്ക് പ്രത്യേക വാഹനം ലഭ്യമാക്കും. വാക്‌സിൻ ലഭിച്ച നായകളെ തിരിച്ചറിയാനായി അവയ്ക്ക് പെയിന്റ് കൊണ്ട് അടയാളമിടും.
നായകളെ വന്ധ്യംകരിക്കാനുള്ള ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പുനരാരംഭിക്കാനുള്ള നടപടി ശക്തമാക്കും. മാള, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിൽ കൂടി എ.ബി.സി കേന്ദ്രം സ്ഥാപിക്കും.
യോഗം ചേരും
നായശല്യത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനം പ്രാദേശിക തലത്തിൽ ഊർജ്ജിതപ്പെടുത്താനായി എല്ലാ മണ്ഡലങ്ങളിലും 20ന് മുമ്പായി എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സംഘടനാ, വ്യാപാരി പ്രതിനിധികൾ, ചേംബർ ഒഫ് കൊമേഴ്‌സ്, തൊഴിലാളി സംഘടനകൾ, ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, ഹരിത കർമ്മ സേനാംഗങ്ങൾ, മൃഗാവകാശ പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിക്കും. നോഡൽ ഓഫീസർമാരെയും നിയോഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |