തൃശൂർ: പൂരപ്രതീതിയിൽ തൃശ്ശിവപ്പേരൂരിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. 151 ദിവസത്തെ യാത്രയെ സ്മരിച്ച് 151 കലാകാരൻമാർ അണിനിരന്ന പെരുവനത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചാരി മേളവും കാവടിയും നാടൻ കലാരൂപങ്ങളും ശിങ്കാരി മേളവും പട്ടുകുടകളും ആലവട്ടവും വെഞ്ചാമരവും എല്ലാം കൊഴുപ്പേകിയപ്പോൾ ഒപ്പം അണിചേർന്ന പുരുഷാരം ചേർന്ന് ഭാരത് ജോഡോ യാത്ര ചരിത്രസംഭവമായി മാറി.
രാവിലെ കൊടകര അപ്പോളോ ടയേഴ്സിന്റെ മുന്നിൽ നിന്ന് ആരംഭിച്ച് ആമ്പല്ലൂരിൽ സമാപിച്ച് വിശ്രമത്തിനു ശേഷമാണ് ശക്തന്റെ തട്ടകത്തേക്ക് ജോഡോ യാത്ര ആരംഭിച്ചത്. വൈകിട്ട് നാലിന് തലോരിൽ നിന്നാണ് തുടങ്ങിയത്. വലിയ ബഹുജന പങ്കാളിത്തമാണ് യാത്രയെ അനുഗമിച്ചത്. വൈകിട്ട് ആറിന് എത്തിച്ചേരേണ്ട യാത്ര ഒന്നര മണിക്കൂർ വൈകിയാണ് തെക്കെ ഗോപുര നടയിൽ പ്രവേശിച്ചത്.
നേരത്തെ സ്വരാജ് റൗണ്ട് ചുറ്റിയ ശേഷം സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനായിരുന്നു തീരുമാനമെങ്കിലും വൈകിയതിനെത്തുടർന്ന് നേരിട്ട് എം.ഒ റോഡ് വഴി സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചു. ഈ സമയം ആയിരക്കണക്കിന് പേർ യാത്രയെ സ്വീകരിക്കാൻ ശക്തന്റെ തട്ടകത്ത് ഉണ്ടായിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ, കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസൻ, പി.സി. വിഷ്ണുനാഥ്, വി.ടി. ബലറാം, പദ്മജ വേണുഗോപാൽ, എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ, രമ്യ ഹരിദാസ്, എം.കെ. രാഘവൻ, എം.എൽ.എമാരായ ടി. സിദ്ധിഖ്, സനീഷ് കുമാർ ജോസഫ്, മുതിർന്ന നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, എം. ലിജു, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽ അക്കര, ടി.യു. രാധാകൃഷ്ണൻ, ജോസഫ് ചാലിശേരി, എം.പി. വിൻസെന്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വി.ടി. ബൽറാമാണ് രാഹുലിന്റെ പ്രസംഗം തർജ്ജമ ചെയ്തത്.
രാഹുൽ ഗാന്ധിക്ക് തൃശൂർ ഡി.സി.സിയുടെ ഉപഹാരം യാത്രയുടെ ജില്ലയുടെ കോ- ഓർഡിനേറ്റർ ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു. ഇന്നലെ രാവിലെ ജില്ലയിലെ രണ്ടാം ദിവസത്തെ യാത്ര പേരാമ്പ്രയിൽ നിന്ന് ആരംഭിച്ചത് മുതൽ വൻജലാവലിയാണ് ഉണ്ടായിരുന്നത്. കനത്ത സുരക്ഷയാണ് ജില്ലയിൽ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയത്. നൂറുകണക്കിന് പൊലീസിനെ നിയോഗിച്ചിരുന്നു. എസ്.പി.ജിയുടെ നിർദ്ദേശ പ്രകാരമായിരുന്നു സുരക്ഷാ ക്രമീകരണം. യാത്രയ്ക്ക് ശേഷം തോപ്പ് സ്റ്റേഡിയത്തിലാണ് താമസിച്ചത്.
ലീഡറെ അനുമസ്മരിച്ച് രാഹുൽ
കേരള രാഷ്ട്രീയത്തിലും ഭരണത്തിലും പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ലീഡർ കെ. കരുണാകരന്റെ തട്ടകത്ത് അദ്ദേഹത്തിന്റെ സ്മരിക്കാതെ പോകാൻ സാധിക്കില്ലെന്ന് രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. വ്യക്തിപരമായി ഏറെ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു ലീഡറെന്നും രാഹുൽ പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന തൃശൂർ പൂരവും തന്റെ പ്രസംഗത്തിൽ പ്രതിപാദിപ്പിച്ച് കൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യം ഭരിക്കുന്നവർ പിൻതുടരുന്നതെന്ന് പറഞ്ഞ രാഹുൽ ഇതിനെതിരെയാണ് ജോഡോ യാത്രയെന്ന് കൂട്ടിച്ചേർത്തു.
ഇന്ന് സമാപനം വെട്ടിക്കാട്ടിരിയിൽ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ 6.30ന് വിയ്യൂർ മണലാറുകാവ് പരിസരത്തു നിന്ന് ജാഥ ആരംഭിക്കും. 10.30ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജാഥ സമാപിക്കും. രാഹുൽ ഗാന്ധി വടക്കാഞ്ചേരി ഫെറോന പള്ളി ഹാളിൽ വിശ്രമിക്കും. രാഹുൽ ഗാന്ധിയുടെ കൂടെയുള്ള പദയാത്രികർക്ക് ഭക്ഷണം ഫൊറോന പള്ളിയിലാണ്. ഉച്ചയ്ക്ക് രണ്ടിന് വിമുക്ത ഭടൻമാരുമായി സംവാദം ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
വൈകീട്ട് നാലിന് കെ. കരുണാകരൻ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന ജാഥ എട്ടിന് വെട്ടിക്കാട്ടിരി സെന്ററിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |