തൃശൂർ: ഗ്രാമീണമേഖലയിലെ എല്ലാ വീടുകൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ തടസം നീക്കാൻ അടിയന്തരശ്രമം. പദ്ധതിയുടെ തുടർനടത്തിപ്പിനായി എല്ലാ എം.എൽ.എമാരും സ്വന്തം മണ്ഡലത്തിലെ പുരോഗതി വിലയിരുത്തണമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു.
ഓരോ നിയോജകമണ്ഡലത്തിനും ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ ചാർജ് ഓഫീസറായി ചുമതലപ്പെടുത്തി. മന്ത്രിതല അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ എം.എൽ.എമാർക്ക് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ പഞ്ചായത്തിലെയും ജൽജീവൻ മിഷൻ പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ എം.എൽ.എയ്ക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
ശേഷം അടുത്ത 20 ദിവസത്തിനകം എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിലയിരുത്തൽ നടത്തണം. അടുത്തമാസം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലും ജനുവരി അവസാനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും അവലോകന യോഗം ചേരും. ജനുവരിക്ക് മുൻപ് നിലവിൽ കണ്ടെത്തിയ പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡ് പൂർവ സ്ഥിതിയിലാക്കാനുള്ള തുക വാട്ടർ അതോറിറ്റി പി.ഡബ്ല്യു.ഡിക്ക് നൽകും. ഓരോ 500 മീറ്ററിൽ പൈപ്പിടൽ പൂർത്തിയാവുന്ന മുറയ്ക്ക് അതിനായി പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കണം. മുഴുവൻ സ്ഥലത്തും പൈപ്പിടൽ പൂർത്തിയായ ശേഷം മാത്രം റോഡ് പൂർവ സ്ഥിതിയിലാക്കുന്ന നിലവിലെ രീതി മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
തടസം നീക്കി നടപടികൾ വേഗത്തിലാക്കണം. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തനങ്ങളുടെ കൃത്യമായ വിലയിരുത്തൽ അനിവാര്യമാണ്. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട നടപടികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തമ്മിലുള്ള ഏകോപനം വേണം.
മന്ത്രി റോഷി അഗസ്റ്റിൻ
(ജില്ലയിലെ ജൽജീവൻ മിഷൻ പദ്ധതികളെ
കുറിച്ചുള്ള അവലോകനയോഗത്തിൽ)
ജലജീവൻ ദൗത്യം ഇങ്ങനെ
കേരളത്തിൽ പദ്ധതിക്ക് ഭരണാനുമതി: 40,000 കോടി
പദ്ധതി നടപ്പാക്കിയത്: 35 പഞ്ചായത്തുകളിൽ
ലക്ഷ്യമിടുന്നത്: 40 ലക്ഷം കണക്ഷൻ
ഭരണാനുമതി ലഭിച്ചത്: 3809.68 കോടി
നൽകിയ കണക്ഷനുകൾ: 0.96 ലക്ഷം
നൽകാനുള്ളത്: 3.34 ലക്ഷം
തൃശൂർ മണ്ഡലത്തിലില്ല
പദ്ധതി നടപ്പാക്കുന്നത് 12 മണ്ഡലങ്ങളിലാണ്. കോർപ്പറേഷൻ പരിധിയിലായതിനാൽ തൃശൂർ മണ്ഡലത്തിലില്ല. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭിക്കാതിരുന്നവരെ കൂടി ഉൾപ്പെടുത്തി പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയുണ്ടാകും. ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകൾ അതേനിലവാരത്തിൽ പൂർവസ്ഥിതിയിലാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
പീച്ചിയിൽ നവീകരണം
പീച്ചിയിൽ 36 എം.എൽ.ഡി സംഭരണ ശേഷിയുള്ള ശുദ്ധീകരണശാല ജൽജീവൻ ഫണ്ട് ഉപയോഗിച്ച് നവീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട്, മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, ചാലക്കുടി മണ്ഡലത്തിലെ കൊടകര എന്നീ പഞ്ചായത്തുകൾക്കായുള്ള പ്ലാന്റിന്റെ നിർമ്മാണത്തിന് വരന്തരപ്പിള്ളി പഞ്ചായത്തിലെ മാട്ടുമലയിൽ 150 സെന്റ് സ്ഥലത്തിനുള്ള ഭൂമിയുടെ വില നിശ്ചയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |