സുൽത്താൻ ബത്തേരി: ഉണ്ടായിരുന്ന കാർഷിക വിളകളെല്ലാം വിറ്റുകിട്ടിയ പണവും വായ്പയും എടുത്ത് നിർമ്മിച്ച വീടിന്റെ പണി പൂർത്തിയാകുംമുമ്പ് വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് വനം വകുപ്പിന്റെ ഭീഷണി. സ്ഥലം ഫോറസ്റ്റ് ലീസ് ഭൂമിയായതിനാൽ അവകാശം വനം വകുപ്പിനാണെന്നാണ് പറയുന്നത്.
കല്ലൂർ പണപ്പാടി കാരിക്കുളം പോക്കർഹാജിക്കാണ് വീട് ഒഴിഞ്ഞുപോകാൻ നോട്ടീസ് ലഭിച്ചത്. 1968-ലാണ് പോക്കർഹാജി പണപ്പാടിയിൽ സ്ഥലം വാങ്ങിയത്. ഭാര്യയും അഞ്ച് മക്കളുമായി 1970-ൽ ചെറിയ ഒരു ഷെഡ് കെട്ടി താമസം തുടങ്ങി. മക്കളിൽ രണ്ട്‌പേർ മരണപ്പെട്ടു. ഇനി രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. പെൺകുട്ടിക്ക് വിവാഹപ്രായമായെങ്കിലും വീടില്ലാത്തതിനാൽ ഒന്നും നടന്നില്ല. അങ്ങനെയാണ് വീട് വെക്കാൻ തീരുമാനിച്ചത്. ഫോറസ്റ്റുകാരും തുടക്കത്തിൽ എതിർപ്പുമായി വന്നില്ല. എന്നാൽ ഫോറസ്റ്റ്ലീസ് ഭൂമിയിൽ അനധികൃതമായാണ് വീട് നിർമ്മിക്കുന്നതെന്ന് ഒരു സംഘടനയുടെ പേരിൽ പരാതി വന്നതോടെ വനം വകുപ്പ് വീട് നിർമ്മാണം തടഞ്ഞു.
പരാതിക്കാരന് പണം നൽകി പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ ഇയാൾ വീണ്ടും വനം വകുപ്പിന്റെ സ്‌ക്വാഡിന് പരാതി നൽകി. അവസാനം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വനം വകുപ്പ് തീർപ്പ് കൽപ്പിക്കാനായി വിട്ടു.
ഏത് നിമിഷവും വനം വകുപ്പ് ഇറക്കിവിടുമെന്ന് ഭയന്നാണ് ഈ കുടുംബം കഴിയുന്നത്.
പോക്കർ ഹാജിയെപോലെ നിരവധി കർഷകർ ലീസ് ഭൂമിയിൽ കഴിയുന്നുണ്ട്. കയ്യേറ്റക്കാർക്ക്‌പോലും പട്ടയം നൽകിയപ്പോൾ ഇവിടെ പതിറ്റാണ്ടുകളായി കൈവശം വെച്ച് കൃഷി ചെയ്തുവരുന്ന ഫോറസ്റ്റ് ലീസ് കർഷകർക്ക് പട്ടയം നൽകിയിട്ടില്ല. പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ച് അനുഭവിച്ചുവരുന്ന ലീസ് കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന് പഞ്ചായത്തുകളും നഗരസഭയും പ്രമേയങ്ങൾ പാസാക്കിയിരുന്നു. എങ്കിലും നോട്ടീസുകൾ വന്നു കൊണ്ടിരിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |