മുംബയ്: അംബാനി കുടുംബത്തിന്റെ മുംബയിലെ വിശ്വപ്രസിദ്ധമായ 'ആന്റീലിയ" വസതിയിൽ നടന്ന പ്രൗഢഗംഭീരമായ ഗുജറാത്തി ഹൈന്ദവച്ചടങ്ങ്. അനുഗ്രഹമേകാൻ അംബാനി കുടുംബവും മർച്ചന്റ് കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും. ഏവരുടെയും അനുഗ്രഹത്തോടെ ആനന്ദ് അംബാനി, രാധിക മർച്ചന്റിന്റെ വിരലിൽ മോതിരമണിയിച്ചു; രാധിക തിരിച്ചും.
ശതകോടീശ്വരനും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയാണ് എൻകോർ ഹെൽത്ത് കെയർ മേധാവി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകൾ രാധിക മർച്ചന്റിനെ ജീവിതസഖിയാക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയമാണ് ആന്റീലിയയിൽ നടന്നത്.
ആനന്ദിന്റെ സഹോദരി ഇഷാ അംബാനി വിരേൻ മർച്ചന്റിന്റെ വീട്ടിലെത്തി ഏവരെയും ആന്റീലിയയിലേക്ക് ക്ഷണിച്ചതോടെയാണ് വിവാഹനിശ്ചയച്ചടങ്ങുകൾക്ക് തുടക്കമായത്. ആന്റീലിയയിൽ മർച്ചന്റ് കുടുംബത്തെ ആരതിയോടെയും മന്ത്രങ്ങളോടെയും സ്വീകരിച്ചു. തുടർന്ന് ആനന്ദിനും രാധികയ്ക്കുമൊപ്പം ഏവരും ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു.
തുടർന്ന്, ആന്റീലിയയിൽ ഇരുവീട്ടുകാരും മധുരംകൈമാറുന്ന ഗോൽ ധന ചടങ്ങ്, ചുനരിവിധി, വൈകാതെ നടക്കുന്ന വിവാഹത്തിലേക്ക് ഏവരെയും ക്ഷണിക്കുന്ന ലഗ്‌നപത്രിക (ലഗാൻ പത്രിക) വായിക്കുന്ന ചടങ്ങ് എന്നിവ നടന്നു.
ഇതിനിടെ, നിത അംബാനിയുടെ നേതൃത്വത്തിൽ നടന്ന 'സർപ്രൈസ്" നൃത്തവിരുന്ന് ഏവർക്കും വിസ്‌മയമായി. ശേഷം ഇഷയാണ് മോതിരക്കൈമാറ്റച്ചടങ്ങിന്റെ പ്രഖ്യാപനം നടത്തിയത്. വിവാഹം വരുംമാസങ്ങളിൽ വൈകാതെ നടക്കും. ആനന്ദും രാധികയും തമ്മിൽ ഏറെനാളത്തെ പരിചയമുണ്ട്. റിലയൻസ് റീട്ടെയിൽ, ജിയോ പ്ളാറ്റ്ഫോംസ് എന്നിവയുടെ ഡയറക്‌ടറാണ് ആനന്ദ്. എൻകോർ ഹെൽത്ത് കെയർ ഡയറക്‌ടറായ രാധിക മികച്ച നർത്തകിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |