ന്യൂഡൽഹി: സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിർദേശ പ്രകാരം പതഞ്ജലി ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്സിന്റെ പ്രൊമോട്ടർമാരുടെ ഓഹരികൾ മരവിപ്പിച്ച നടപടി കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് പതഞ്ജലി ഗ്രൂപ്പ്.
പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് (നേരത്തെ രുചി സോയ ഇൻഡസ്ട്രീസ് ) പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പതഞ്ജലി ആയുർവേദ് ഉൾപ്പെടെയുള്ള പ്രൊമോട്ടർ സ്ഥാപനങ്ങളുടെ ഓഹരികൾ സെബി മരവിപ്പച്ചത്. ലിസ്റ്റ് ചെയ്ത സ്ഥാപനത്തിന് 25 ശതമാനം മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് (എം.പി.എസ്) സെബി നിർബന്ധമാക്കുന്നുണ്ട്. പബ്ലിക് ഷെയർഹോൾഡിംഗ് നേടുന്നതിന് കമ്പനിയുടെ പ്രൊമോട്ടർമാർ പൂർണമായി പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പി.എഫ്.എൽ അറിയിച്ചു. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ നിർബന്ധിത എം.പി.എസ് നേടാനാകുമെന്ന് ഉറപ്പുണ്ടെന്ന് പതഞ്ജലി അറിയിച്ചു. 2022 മാർച്ചിൽ എഫ്.പി.ഒ. പുറത്തിറക്കി എം.പി.എസ്. 19.18 ശതമാനമായി വർദ്ധിപ്പിച്ചു.
എംപിഎസ് നേടുന്നതിന് കമ്പനിയുടെ പൊതു ഓഹരി പങ്കാളിത്തം 5.82 ശതമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്. പ്രൊമോട്ടർമാരുടെ ഇക്വിറ്റി ഷെയറുകൾ ഇതിനകം തന്നെ ലോക്ക് ഇൻ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് കമ്പനിയുടെ പ്രവർത്തനെത്തെ സ്വാധീനിക്കില്ലെന്നും പതഞ്ജലി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |