ഒഴിഞ്ഞ് വിദേശ നിക്ഷേപകർ കുലുങ്ങാതെ ഇന്ത്യ
ആഭ്യന്തര നിക്ഷേപകർ കരുത്തായി
കൊച്ചി: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ നിക്ഷേപ ഫണ്ടുകൾ റെക്കാഡ് പണം പിൻവലിച്ചിട്ടും കരുത്ത് ചോരാതെ ഇന്ത്യൻ ഓഹരി വിപണി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ നടപ്പുവർഷം ഇതുവരെ ഇന്ത്യൻ വിപണിയിൽ നിന്നും രണ്ട് ലക്ഷം കോടി രൂപയാണ് തിരിച്ചുകൊണ്ടുപോയത്. എന്നാൽ ആഭ്യന്തര ചെറുകിട നിക്ഷേപകർ ആവേശത്തോടെ പണമൊഴുക്കിയതിനാൽ ഓഹരി വിപണി ശക്തമായി പിടിച്ചുനിന്നു. ഇറാൻ യുദ്ധം അവസാനിക്കാനുള്ള സാദ്ധ്യത മങ്ങുന്നതാണ് വിദേശ ഫണ്ടുകളുടെ പിന്മാറ്റത്തിന് വേഗത കൂട്ടുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ആഗോള ഫണ്ടുകൾ ഓഹരി, സ്വർണം എന്നിവയിൽ നിന്ന് പണം പിൻവലിച്ച് യു.എസ്, ബോണ്ടുകൾ, ഡോളർ എന്നിവയിൽ മുടക്കുകയാണ്. മേയിൽ ഇതുവരെ 14,231 കോടി രൂപയാണ് വിദേശ ഫണ്ടുകൾ പിൻവലിച്ചത്. നടപ്പുവർഷം ഫെബ്രുവരിയിൽ മാത്രമാണ് വിദേശ ഫണ്ടുകൾ രാജ്യത്തേക്ക് പണമെത്തിച്ചത്. കഴിഞ്ഞ വർഷം 1.6 ലക്ഷം കോടി രൂപ വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിരുന്നു.
അതേസമയം നടപ്പുവർഷം ആഭ്യന്തര നിക്ഷേപകർ നടപ്പുവർഷം ആദ്യ നാല് മാസത്തിനിടെ മൂന്ന് ലക്ഷം കോടി രൂപയാണ് ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. മുൻകാലങ്ങളിൽ വിദേശ നിക്ഷേപ പിന്മാറ്റത്തിൽ രാജ്യത്തെ ഓഹരി വിപണി തകർന്നടിഞ്ഞിരുന്നു.
മുഖ്യ സൂചികയിൽ 9 ശതമാനം ഇടിവ്
വിദേശ ഫണ്ടുകൾ രണ്ട് ലക്ഷം കോടി രൂപയിലധികം പിൻവലിച്ചതിനാൽ നടപ്പുവർഷം ഇതുവരെ മുഖ്യ ഓഹരി സൂചികയായ സെൻസെക്‌സ് ഒൻപത് ശതമാനം ഇടിഞ്ഞ് 77,958ൽ എത്തി. നിഫ്‌റ്റി 8.2 ശതമാനം ഇടിവാണ് ഇക്കാലയളവിൽ നേരിട്ടത്. ഡിസംബർ 31ന് സെൻസെക്‌സ് 85,220 വരെ ഉയർന്നതിന് ശേഷമാണ് ആഗോള പ്രതിസന്ധികളിൽ സമ്മർദ്ദം നേരിട്ടത്.
വിദേശ നിക്ഷേപ ഒഴുക്ക്
ജനുവരി : -35,962 കോടി രൂപ
ഫെബ്രുവരി : 22615 കോടി രൂപ
മാർച്ച് : -1,17,000 കോടി രൂപ
ഏപ്രിൽ : -60,847 കോടി രൂപ
മേയ് ഇതുവരെ : -14,231 കോടി രൂപ
ആഭ്യന്തര നിക്ഷേപ ഒഴുക്ക്
ജനുവരി : 69,220 കോടി രൂപ
ഫെബ്രുവരി : 39,702 കോടി രൂപ
മാർച്ച് : 1,14,000 കോടി രൂപ
ഏപ്രിൽ : 13,842 കോടി രൂപ
അനുകൂലം
1. വിപുലമായ ആഭ്യന്തര വിപണിയുടെ കരുത്തിൽ ഇന്ത്യൻ കമ്പനികളുടെ മികച്ച പ്രകടനം
2.ക്രൂഡോയിൽ വില കുതിക്കുമ്പോഴും ഇന്ത്യയിൽ നാണയപ്പെരുപ്പം നിയന്ത്രണവിധേയം
വെല്ലുവിളി
1. രൂപയുടെ മൂല്യത്തകർച്ച
2. പശ്ചിമേഷ്യൻ അനിശ്ചിതത്വം
3. പലിശ കുറയാനുള്ള സാദ്ധ്യത