
മുംബയ്: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്തംബർ-ഒക്‌ടോബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 30 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ച പട്ടികയിൽ വൻ അഴിച്ചുപണിയാണ് ക്രിക്കറ്റ് ബോർഡ് കൈക്കൊണ്ടിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം നിലവിലെ ട്വന്റി- ക്യാപ്‌ടൻ സൂര്യകുമാർ യാദവും ടെസ്റ്റ് ഏകദിന നായകൻ ശുഭ്മാൻ ഗില്ലും 30 അംഗ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല എന്നതാണ്.
സെപ്തംബർ 27 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന വെസ്റ്റിൻഡീസ് പര്യടനം ഉള്ളതിനാലാണ് ഗില്ലിനെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നാണ് സൂചന. ഭാവിയിലെ ട്വന്റി-20 ലോകകപ്പിലേക്കോ 2028 ഒളിമ്പിക്സിലേക്കോ ഉള്ള ബി.സി.സി.ഐയുടെ പദ്ധതികളിൽ ഇനി സൂര്യകുമാറിനെ പരിഗണിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയായാണ് ക്രിക്കറ്റ് വൃത്തങ്ങൾ ഇതിനെ കാണുന്നത്.
ഐ.പി.എല്ലിൽ മിന്നും പ്രകടനം കാഴ്ചവച്ച കൗമാര താരം വൈഭവ് സൂര്യവംശി 30 അംഗ സാദ്ധ്യതാ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരും ലിസ്റ്റിലുണ്ട്. വെസ്റ്റിൻഡീസ് പരമ്പരയും ഏഷ്യൻ ഗെയിംസും ഒരേസമയത്ത് വരുന്നതിനാൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകളെ ഇറക്കേണ്ടി വരും. അതുകൊണ്ട് സഞ്ജു, ശ്രേയസ്, തിലക് എന്നിവരിൽ ഒരാൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കാനാണ് സാദ്ധ്യത.
സീനിയർ താരങ്ങളായ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദേശ പരമ്പരയുടെ മുൻഗണന കൂടി കണക്കിലെടുത്താവും അന്തിമ ടീമിൽ ഇവർ കളിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുക. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് തുടങ്ങിയ യുവ പേസർമാരും പട്ടികയിലുണ്ട്.
ബസിസിഐ സമർപ്പിച്ച സാദ്ധ്യതാ പട്ടിക
യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വർമ, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, ആയുഷ് ബധോനി, ഹർഷ് ദുബെ, ധ്രുവ് ജുറെൽ, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്‌ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹർഷിത് റാണ, യാഷ് താക്കൂർ, വാഷിങ്ടൺ സുന്ദർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |