തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെയ്ഡ് ഇൻ കേരള ബ്രാൻഡ് വിൽപ്പനശാലകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ സംരംഭകവർഷം പ്രചരണ വീഡിയോയുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായാണ് വിൽപ്പനശാലകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഉത്പാദിപ്പിച്ചതും മെയ്ഡ് ഇൻ കേരള സാക്ഷ്യപത്രം ലഭിച്ചതുമായ എല്ലാത്തരം ഉത്പന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവയെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംരംഭകരെ തേടി വ്യവസായവകുപ്പ് എത്തുകയാണ്. ഓരോ തദ്ദേശസ്ഥാപനത്തിലും സംരംഭകരെ സഹായിക്കാൻ ഇന്റേണികളെ നിയമിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനും സംരംഭ നടത്തിപ്പ് എളുപ്പമാക്കുന്നതിനുമുള്ള ഒരു അന്തരീക്ഷം ഇതിനകം കേരളത്തിൽ സൃഷ്‌ടിച്ചിട്ടുണ്ട്. പൊതു സഹായകകേന്ദ്രങ്ങൾ, വിപണന സഹായ പദ്ധതികൾ എന്നിവയും സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി വാർത്താ പത്രികയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്‌ടർ എസ്. ഹരികിഷോർ,കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ,കെ.എസ്.ഐ.ഡി.സി എം.ഡി. എം.ജി രാജമാണിക്യം,കെ.സുധീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |