കൊച്ചി: തോട്ടമുടമകളുടെ സംഘടനയുടെ ആദരവ് സ്വീകരിക്കാനാണ് ആർ.കെ. കൃഷ്ണകുമാർ ഒന്നരമാസം മുമ്പ് കേരളത്തിലെത്തിയത്. മൂന്നാറിൽ പ്രവർത്തിച്ച കാലത്തിന്റെ ഓർമ്മകൾ ആവേശത്തോടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കുവച്ചത്. ഭാര്യ രത്ന കൃഷ്ണകുമാറും ഒപ്പമെത്തിയിരുന്നു.
നവംബർ 18ന് അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് ഒഫ് കേരള(എ.പി.കെ)യുടെ വാർഷികയോഗത്തിലാണ് കൃഷ്ണകുമാറിനെയും ഭാര്യ രത്നയെയും ആദരിച്ചത്. തോട്ടം മേഖലയിൽ നൽകിയ സംഭാവനകൾക്കായിരുന്നു ആദരം. വ്യവസായമന്ത്രി പി. രാജീവാണ് ഉപഹാരം നൽകിയത്. ടാറ്റയിലും ബിസിനസ് ലോകത്തും കെ.കെ. എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
മൂന്നാറിൽ പ്രവർത്തിച്ച കാലത്തെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചിരുന്നു. തൊഴിലാളികളുടെ മക്കളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിലും പങ്കെടുത്തു. മുംബയിൽ വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് അനാരോഗ്യം മറന്ന് കൊച്ചിയിലെത്തിയത്. മുംബയിലും പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. അദ്ദേഹത്തിന്റെ അപ്രതീക്ഷിതവിയോഗത്തിന്റെ വേദനയിലാണ് ചടങ്ങിൽ പങ്കെടുത്തവർ.
തൊഴിലാളികൾക്ക് പ്രിയങ്കരൻ
ടാറ്റാ ടീയുടെ മാനേജിംഗ് ഡയറക്ടറെന്ന നിലയിലാണ് അദ്ദേഹം മൂന്നാറിൽ എത്തുന്നത്. 1982ൽ അദ്ദേഹം എത്തുമ്പോൾ നഷ്ടങ്ങളുടെയും വിഷമങ്ങളുടെയും നടുവിലായിരുന്നു തോട്ടം. ഏതാനും വർഷത്തെ പ്രവർത്തനത്തിലൂടെ അദ്ദേഹം ടാറ്റാ ടീയെ ലാഭത്തിലെത്തിച്ചു. കാലത്തിനൊത്ത മാറ്റങ്ങളും തൊഴിലാളികളെ ഒപ്പം ചേർത്താണ് അദ്ദേഹം വിജയം കൈവരിച്ചതെന്ന് സഹപ്രവർത്തകർ പറയുന്നു.
തോട്ടങ്ങളിൽ തന്നെ തേയില പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കാൻ തുടക്കം കുറിച്ചത് അദ്ദേഹമാണ്. പുതുമ നഷ്ടപ്പെടാതെ തേയില പായ്ക്ക് ചെയ്ത് ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന തന്ത്രം വിജയിക്കുകയും ചെയ്തു. നിരവധി ബ്രാൻഡുകളിൽ ടാറ്റായുടെ തേയില വിപണിയിലെത്തിച്ചു. മറ്റു കമ്പനികളും ഇത് സ്വീകരിച്ചു.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനും അദ്ദേഹം ശ്രമിച്ചു. ഹൈറേഞ്ച് സ്കൂൾ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. സ്കൂൾ പഠനത്തിന് പരിമിതമായ സൗകര്യങ്ങൾ മാത്രമായിരുന്നു അന്ന് മൂന്നാറിൽ. ടാറ്റായിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്ക് മികച്ച പഠനത്തിന് അവസരമൊരുക്കി.
തൊഴിലാളി ക്ഷേമപ്രവർത്തനങ്ങളിൽ
രത്ന കൃഷ്ണകുമാറും
മൂന്നാറിലെ തൊഴിലാളികളുടെ ക്ഷേമത്തിന് കൃഷ്ണകുമാറിനൊപ്പം ഭാര്യ രത്ന കൃഷ്ണകുമാറും വലിയ സംഭാവനകളാണ് നൽകിയത്. സൃഷ്ടി ട്രസ്റ്റിന്റെ കീഴിൽ ഡെയർ സ്പെഷ്യൽ സ്കൂൾ ആരംഭിച്ചത് രത്നയാണ്. ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സ്കൂൾ ആരംഭിച്ചത്. തൊഴിൽ പരിശീലനം ഉൾപ്പെടെ നൽകി ഇവരെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാക്കി. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റ് കേന്ദ്രമായി ആരണ്യ എന്നപേരിൽ വസ്ത്രങ്ങൾ ഡൈ ചെയ്യുന്ന യൂണിറ്റ് രത്ന ആരംഭിച്ചതും കൃഷ്ണകുമാറിന്റെ പിന്തുണയിലാണ്. സ്വഭാവികനിറങ്ങൾ ഉപയോഗിച്ച് ആരണ്യ നിർമ്മിക്കുന്ന വസ്ത്രങ്ങളാണ് ടാറ്റാ സ്ഥാപനങ്ങളിൽ യൂണിഫോമിനായും ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |