പ്രതിവർഷ ഉത്പാദനം 1300 കോടി തിരികൾ
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ അഗർബത്തി കമ്പനി 'സൈക്കിൾ" ബ്രാൻഡ് 75-ാം പിറന്നാൾ നിറവിൽ. എൻ.രംഗറാവു 1948ൽ മൈസൂരിലാണ് സൈക്കിൾ പ്യുവർ അഗർബത്തി ആരംഭിച്ചത്. ഇപ്പോൾ 75 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന കർമ്മപദ്ധതികൾ നടപ്പാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അർജ്ജുൻ രംഗ 'കേരളകൗമുദി"യോടു പറഞ്ഞു.
അഗർബത്തി കമ്പനിയിൽ നിന്ന് പ്രാർത്ഥനാ ബ്രാൻഡായി 'സൈക്കിൾ" മാറിയെന്ന് അദ്ദേഹം പറഞ്ഞു. പൂജയ്ക്കുള്ള എണ്ണകൾ, വിളക്കുകൾ, കുങ്കുമം, കോട്ടൺ തിരികൾ, മഞ്ഞൾ, ഭസ്മം, കർപ്പൂരം തുടങ്ങി നിരവധി ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നു. ലിയ, ഐ.ആർ.ഐ.എസ്., സ്റ്റോപ്പ് ഒ പോലുള്ള, വീടുകളിൽ ഉപയോഗിക്കുന്ന സുഗന്ധങ്ങളും ഫംഗ്ഷണൽ എയർ കെയർ ഉത്പന്ന ബ്രാൻഡുകളും കമ്പനിക്കുണ്ട്.
പൂർണമായും സാങ്കേതികവിദ്യയിലൂന്നിയാണ് പ്രവർത്തനം. 30,000 പേർക്ക് പരോക്ഷമായും 6,000 പേർക്ക് നേരിട്ടും തൊഴിൽ നൽകുന്നു. കാർബൺ ന്യൂട്രലായാണ് ഉത്പന്ന നിർമ്മാണം. പാക്കേജിംഗ് ഉപകരണങ്ങളും പുനരുപയോഗിക്കാവുന്നവയാണ്. 2023 ആകുമ്പോഴേക്ക് പൂർണമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കും.
പ്രതിവർഷം 1,300 കോടി തിരികളാണ് ഉത്പാദിപ്പിക്കുന്നത്. കേരളം പ്രധാനപ്പെട്ട വിപണിയാണ്. വിദേശത്ത് മിഡിൽ ഈസ്റ്റും തെക്കുകിഴക്കൻ ഏഷ്യയുമാണ് വലിയവിപണികൾ. കത്തോലിക്കാ രാജ്യമായ ബ്രസീൽ ഈ രംഗത്തെ വളരുന്ന വിപണിയാണ്. വിദേശത്തും മത്സരം ഇന്ത്യൻ കമ്പനികൾ തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |