തൃശൂർ: ധനലക്ഷ്‌മി ബാങ്ക് നടപ്പുവർഷത്തെ മൂന്നാംപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) 21.73 കോടി രൂപ ലാഭം രേഖപ്പെടുത്തി. 54.31 കോടി രൂപയാണ് പ്രവർത്തനലാഭം. നടപ്പുവർഷം ആദ്യ 9 മാസക്കാലത്തെ പ്രവർത്തനലാഭം 84.64 കോടി രൂപയാണ്.
മൊത്ത വരുമാനം 6.66 ശതമാനം ഉയർന്ന് 834.25 കോടി രൂപയായി. 797.13 കോടി രൂപയാണ് പലിശവരുമാനം; വർദ്ധന 16.93 ശതമാനം. അറ്റ പലിശവരുമാനത്തോത് 2.94 ശതമാനത്തിൽ നിന്ന് 3.65 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. മൊത്തം ബിസിനസ് 12.88 ശതമാനം ഉയർന്ന് 22,183 കോടി രൂപയായി. മൊത്തം നിക്ഷേപം 6.93 ശതമാനവും കറന്റ്/സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 5.26 ശതമാനവും ഉയർന്നു.
മൊത്തം വായ്‌പ 22.42 ശതമാനം മുന്നേറി 9,244 കോടി രൂപയായി. ചെറുകിട-സൂക്ഷ്‌മ വായ്‌പകളിൽ 52.77 ശതമാനമാണ് വർദ്ധന. സ്വർണവായ്‌പകൾ 23.05 ശതമാനവും ഉയർന്നു.
കിട്ടാക്കടത്തിൽ വൻ കുറവ്
മൊത്തം നിഷ്‌ക്രിയ ആസ്‌തി 7.55 ശതമാനത്തിൽ നിന്ന് 5.83 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 3.83 ശതമാനത്തിൽ നിന്ന് 1.82 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് വൻ നേട്ടമായി. 12.52 ശതമാനമാണ് മൂലധന പര്യാപ്‌തത. കറന്റ്/സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, ചെറുകിട വായ്‌പ, സ്വർണവായ്‌പ, നിഷ്‌ക്രിയ ആസ്‌തി തിരിച്ചുപിടിക്കൽ, പലിശയിതര വരുമാനവർദ്ധന എന്നിവയ്ക്കാകും ബാങ്ക് തുടർന്നും കൂടുതൽ ഊന്നൽ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |