തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്രതീക്ഷകളേകി സ്വർണവിലയിൽ ഇന്ന് ഇടിവ് സംഭവിച്ചു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയുമായി. കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 95,960 രൂപയും ഗ്രാമിന് 11,995 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 17നായിരുന്നു. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണനിരക്കായിരുന്നു.
ദീപാവലിയോടെ സ്വർണത്തിന് ഒരു ലക്ഷം രൂപയാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് ആഭ്യന്തര വിലയെയും സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ നിരക്ക് വൻതോതിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചിരുന്നത്. എന്നാൽ വരുന്ന ദിവസങ്ങളിൽ സ്വർണവില വീണ്ടും കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികൾ.
ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരയുദ്ധം, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റു സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 190 രൂപയും കിലോഗ്രാമിന് 1,90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |