ന്യൂഡൽഹി: കാർബൺ പുറന്തള്ളൽ 2046ഓടെ പൂർണമായും അവസാനിപ്പിക്കുക (നെറ്റ്-സീറോ എമിഷൻ) ലക്ഷ്യമിട്ട് നിലവിലെ റിഫൈനറികളോട് ചേർന്ന് ഗ്രീൻ ഹൈഡ്രജൻ പ്ളാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ഒരുങ്ങുന്നു. രണ്ടുലക്ഷം കോടി രൂപയാണ് ഇതിനായി കമ്പനി നീക്കിവയ്ക്കുക.
ഇന്ധനമേഖലയിലെ കാലിക മാറ്റങ്ങൾക്കൊപ്പം നിന്ന് പെട്രോകെമിക്കൽ രംഗത്ത് കൂടുതൽ ശ്രദ്ധയൂന്നുന്ന കമ്പനി, വൈകാതെ പെട്രോൾ പമ്പുകൾ സമ്പൂർണ എനർജി ഔട്ട്‌ലെറ്റുകളാക്കുമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം.വൈദ്യ പറഞ്ഞു. പമ്പുകളിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ.വി) ബാറ്ററി ചാർജിംഗ്/സ്വാപ്പിംഗ് സൗകര്യമൊരുക്കും. രണ്ടുവർഷത്തിനകം 10,000 പമ്പുകളിൽ ഇ.വി ചാർജിംഗ് സൗകര്യമൊരുക്കുക ലക്ഷ്യമാണ്.
നിലവിൽ രാജ്യത്ത് ഇന്ധന ഡിമാൻഡ് പ്രതിദിനം 51 ലക്ഷം ബാരലാണ്. 2030ഓടെ ഇത് 70-72 ലക്ഷമാകും. 2040ൽ 90 ലക്ഷവും. ഇത് മുന്നിൽക്കണ്ട് റിഫൈനറികളുടെ വാർഷികശേഷി നിലവിലെ 8.12 മില്യൺ ടണ്ണിൽ നിന്ന് 10.67 മില്യൺ ടണ്ണാക്കാനുള്ള പദ്ധതിയുമുണ്ട്.
ഹൈഡ്രജന്റെ കാലം
ഭാവിയുടെ ഇന്ധനമെന്നാണ് ഹൈഡ്രജൻ അറിയപ്പെടുന്നത്. ഓക്‌സിജനും വെള്ളവുമാണ് ഹൈഡ്രജൻ പുറന്തള്ളുകയെന്നതാണ് ഇതിന് കാരണം. അതേസമയം, ചെലവ് കൂടുതലായതിനാൽ ഹൈഡ്രജൻ വൻതോതിൽ ഉപയോഗിക്കാൻ വാഹന, വ്യവസായമേഖലകൾക്ക് കഴിയുന്നില്ല. ക്രൂഡോയിൽ പെട്രോളും ഡീസലുമാക്കി വേർതിരിക്കുന്ന റിഫൈനറികൾ നിലവിൽ ഹൈഡ്രജൻ ഉപയോഗിക്കുന്നത് ഡീസലിലെ സൾഫർ അംശം കുറയ്ക്കാനാണ്.
7,000 ടൺ
ഇന്ത്യൻ ഓയിലിന്റെ പാനിപ്പത്ത് റിഫൈനറിയിൽ 2025ഓടെ 2,000 കോടി രൂപ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ പ്ളാന്റ് ഒരുക്കുമെന്ന് എസ്.എം.വൈദ്യ വ്യക്തമാക്കിയിരുന്നു. 7,000 ടണ്ണായിരിക്കും വാർഷികശേഷി.
മറ്റ് പ്രധാനലക്ഷ്യങ്ങൾ
5-10 വർഷത്തിനകം ഇന്ത്യൻ ഓയിൽ മൊത്തം ഹൈഡ്രജൻ ഉത്‌പാദനത്തിന്റെ 50 ശതമാനം ഗ്രീൻ ഹൈഡ്രജനാക്കാൻ ഉന്നമിടുന്നു. 2040ഓടെ ലക്ഷ്യം 100 ശതമാനമാണ്.
റിന്യൂവബിൾ എനർജി ശേഷി നിലവിലെ 256 മെഗാവാട്ട്‌സിൽ നിന്ന് 12 ജിഗാവാട്ട്‌സായി ഉയർത്തും.
നിലവിൽ ക്രൂഡോയിലിൽ നിന്നുള്ള കെമിക്കൽ ഉത്‌പാദനം 5-6 ശതമാനം മാത്രമാണ്. ഇത് വൈകാതെ 10-12 ശതമാനമാക്കും. പാനിപ്പത്ത്, പാരദ്വീപ് റിഫൈനറികളിലാണ് ഇതിനായി പെട്രോകെമിക്കൽ ശേഷി കൂട്ടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |