ആനുകൂല്യം മിൽമ തിരുവനന്തപുരം യൂണിയന് കീഴിലെ കർഷകർക്ക്
തിരുവനന്തപുരം: കർഷകർ ക്ഷീരസംഘങ്ങൾക്ക് നല്കുന്ന പാലിന് മാർച്ച് മുതൽ രണ്ടുരൂപ അധികം നല്കുമെന്ന് മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേനൽക്കാലം കണക്കിലെടുത്താണിത്. മിൽമയുടെ ലാഭത്തിൽ നിന്ന് ഇതിനായി രണ്ടുകോടി രൂപ മാറ്റിവച്ചു.
ക്ഷീര സംഘങ്ങൾക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ക്ഷീരസംഘങ്ങളിൽ നിന്ന് യൂണിയനിലേക്ക് നല്കിയ പാലിന്റെ പ്രതിദിന ശരാശരി അളവ് കണക്കാക്കി അതിനേക്കാൾ കൂടുതലായി നല്കിയാൽ ലിറ്ററിന് മാർച്ച് ഒന്നുമുതൽ മൂന്ന് രൂപ ഇൻസെൻറ്റീവ് ലഭ്യമാക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്ന് സങ്കരയിനം പശുക്കളെ വാങ്ങാൻ കടത്തുകൂലിയായി നല്കുന്ന തുക രണ്ടായിരത്തിൽ നിന്ന് ആറായിരം രൂപയാക്കി. പച്ചപ്പുല്ലിന്റെ ദൗർലഭ്യം പരിഹരിക്കാൻ സബ്‌സിഡി നിരക്കിൽ നൽകുന്ന സൈലേജിന്റെ വിതരണം വർഷം മുഴുവൻ ഉറപ്പാക്കും. 650 മെട്രിക് ടൺ സൈലേജാണ് ഇതുവരെ വിതരണം ചെയ്തത്.
കെ.എൽ.ഡി ബോർഡുമായി ചേർന്ന് ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച് 40 കൃത്രിമ ബീജദാന കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 19 എ.ഐ ടെക്‌നീഷ്യന്മാരുടെ പരിശീലനം പൂർത്തിയാക്കി. സൗജന്യമായാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം ജില്ലയിൽ 9, കൊല്ലത്ത് 4, ആലപ്പുഴയിൽ 4, പത്തനംതിട്ടയിൽ 2 എന്നിങ്ങനെയാണ് മാർച്ച് രണ്ടാംവാരം മുതൽ തുടങ്ങുന്ന കേന്ദ്രങ്ങൾ.
സഞ്ചരിക്കുന്ന വെറ്ററിനറി ക്ളിനിക്ക്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓരോ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളും മാർച്ചിൽ ആരംഭിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്ക് ഇവയുടെ സേവനം ആവശ്യപ്പെടാം. ക്ലിനിക്കിൽ നിന്ന് വിതരണം ചെയ്യുന്ന മരുന്നുകൾ സൗജന്യമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |