കൊച്ചി: കൊവിഡ്, ലോക്ക്ഡൗൺ, സാമ്പത്തികഞെരുക്കം, ഏറ്റവുമൊടുവിൽ ചൈനാ എവർഗ്രാൻഡെ പ്രതിസന്ധി... കഴിഞ്ഞ ഒന്നരവർഷമായി ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്ന് വെല്ലുവിളികളുടെ ഘോഷയാത്രയായിരുന്നെങ്കിലും തളരാതെ മുന്നേറുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ.
30,000ൽ നിന്ന് നാലുവർഷമെടുത്താണ് സെൻസെക്‌സ് 40,000 പോയിന്റിലെത്തിയത്. തുടർന്ന് 50,000 കടക്കാൻ രണ്ടുവർഷമെടുത്തു. എന്നാൽ 50,000ൽ നിന്ന് 60,000ലേക്കുള്ള മുന്നേറ്റത്തിന് ഒമ്പതുമാസത്തെ കാത്തിരിപ്പേയുള്ളൂ. പുതിയ വെല്ലുവിളികൾ ഇല്ലെങ്കിൽ ഇന്നുതന്നെ സെൻസെക്‌സ് 60,000 ഭേദിച്ചേക്കാം. ഇന്നലെ ഒരുവേള 1,030 പോയിന്റ് മുന്നേറി 59,957 വരെത്തിയെത്തിയ സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത് 958 പോയിന്റ് നേട്ടവുമായി 59,885ൽ. നിഫ്‌റ്റി 276 പോയിന്റുയർന്ന് 17,822ലും; വ്യാപാരത്തിനിടെ 17,844 എന്ന സർവകാല റെക്കാഡിൽ നിഫ്‌റ്റി എത്തിയിരുന്നു.
ഫെഡറൽ ആവേശം
പ്രതിമാസം 12,000 കോടി ഡോളറിന്റെ കടപ്പത്രങ്ങൾ വാങ്ങിയുള്ള സാമ്പത്തിക ഉത്തേജക നടപടികൾ തുടരാൻ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചിട്ടുണ്ട്. നവംബർ മുതൽ ഇതു കുറയ്ക്കും. 2022ഓടെ അവസാനിപ്പിക്കും.
ബാങ്കിന്റെ തീരുമാനം പ്രതികൂലമാണെങ്കിലും നിക്ഷേപകർ അതിനുമുമ്പേ മികച്ച പ്രതീക്ഷകളോടെ ഓഹരികൾ വാങ്ങിക്കൂട്ടിയത് ആഗോള ഓഹരി വിപണികൾക്ക് കരുത്തായി. അമേരിക്കൻ, ഏഷ്യൻ, യൂറോപ്യൻ ഓഹരികളുടെ മുന്നേറ്റം ഇന്ത്യയിലും അലയടിച്ചു. ചൈനാ എവർഗ്രാൻഡെ പലിശവീട്ടാൻ നടപടിയാരംഭിച്ചതും നേട്ടമായി.
മുന്നേറിയവർ
ലോഹം, ബാങ്കിംഗ്, റിയൽ എസ്‌റ്റേറ്റ് ഓഹരികളിലെ മികച്ച വാങ്ങൽട്രെൻഡാണ് ഓഹരികൾക്ക് കുതിപ്പാകുന്നത്. ബജാജ് ഫിൻസെർവ്, എൽ ആൻഡ് ടി., ഹിൻഡാൽകോ, ടാറ്റാ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, എച്ച്.ഡി.എഫ്.സി., ആക്‌സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, എസ്.ബി.ഐ എന്നിവ മികച്ച നേട്ടംകുറിച്ചു.
₹261 ലക്ഷംകോടി
സെൻസെക്‌സിന്റെ മൂല്യം ആദ്യമായി 261 ലക്ഷംകോടി രൂപ കടന്നു. ഇന്നലെ 3.16 ലക്ഷം കോടി രൂപ വർദ്ധിച്ച് മൂല്യം 261.73 ലക്ഷം കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |