കൊച്ചി: സ്വർണത്തിൽ നിക്ഷേപിച്ച് നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്നവർക്കായി കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ നടപ്പുവർഷത്തെ (2022-23) മൂന്നാംപതിപ്പിന് നാളെ തുടക്കമാകും. ഡിസംബർ 23വരെയാണ് വില്പന. വില ഗ്രാമിന് 5,409 രൂപ. ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും പണമടയ്ക്കുന്നവർക്കും റിസർവ് ബാങ്ക് 50 രൂപ ഡിസ്കൗണ്ട് നൽകും. ഇവർ ഗ്രാമിന് 5,359 രൂപ നൽകിയാൽ മതി.
രാജ്യത്ത് സ്വർണ ഉപഭോഗം നിയന്ത്രിക്കുകയും തത്തുല്യമായ തുക വിപണിയിലേക്ക് ഇറക്കുകയും ലക്ഷ്യമിട്ട് 2015ലാണ് കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് ഗോൾഡ് ബോണ്ട് അവതരിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകൾ, സ്‌റ്രോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട പോസ്‌റ്ര് ഓഫീസുകൾ, ഓഹരി വിപണികൾ എന്നിവിടങ്ങളിൽ നിന്ന് ഗോൾഡ് ബോണ്ട് വാങ്ങാം.
സുരക്ഷിത നിക്ഷേപം
എട്ടുവർഷമാണ് സ്വർണ ബോണ്ടിന്റെ കാലാവധി. നിബന്ധനകളോടെ അഞ്ചുവർഷത്തിന് ശേഷം വിറ്റഴിക്കാം. സ്വർണവിലയ്‌ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കുമെന്നതാണ് സ്വർണ ബോണ്ടിന്റെ സവിശേഷത. ബോണ്ട് കാലാവധി പൂർത്തിയാകുന്ന സമയത്തെ സ്വർണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും.
ഇന്ത്യൻ പൗരന്മാർ, അവിഭക്ത ഹിന്ദു കുടുംബങ്ങൾ, ട്രസ്‌റ്റുകൾ, സർവകലാശാലകൾ, ചാരിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഗോൾഡ് ബോണ്ട് വാങ്ങാൻ യോഗ്യത. കേന്ദ്രം, റിസർവ് ബാങ്ക് എന്നിവയുടെ പിന്തുണയുള്ളത് സ്വർണ ബോണ്ടിനെ സുരക്ഷിതമാക്കുന്നു.
20 കിലോ
ഒരു സാമ്പത്തിക വർഷത്തിൽ വ്യക്തിക്ക് ഒരു ഗ്രാം മുതൽ നാലു കിലോ വരെ സ്വർണത്തൂക്കത്തിന്റെ മൂല്യമുള്ള ഗോൾഡ് ബോണ്ട് വാങ്ങാം. ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പരമാവധി 20 കിലോ വാങ്ങാം. പദ്ധതി ആരംഭിച്ചതുമുതൽ 2021വരെ റിസർവ് ബാങ്ക് നേടിയ വിറ്റുവരവ് 25,702 കോടി രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |