ഇഷ്‌ടപ്പെട്ട പാദരക്ഷകൾ മണിക്കൂറുകൾക്കകം ഓൺലൈനിൽ സ്വന്തമാക്കാം
കൊച്ചി: ഉപഭോക്താക്കൾക്ക് വീടിനടുത്തെ കടയിൽ (20 കിലോമീറ്റർ ചുറ്റളവിനുള്ളിൽ) നിന്ന് ഇഷ്‌ടപ്പെട്ട പാദരക്ഷകൾ ഓൺലൈനായി അതിവേഗം വാങ്ങാവുന്ന 'വി.കെ.സി പരിവാർ മൊബൈൽ ആപ്പ്" അവതരിപ്പിച്ച് പി.യു. പാദരക്ഷാ നിർമ്മാണരംഗത്തെ പ്രമുഖരായ വി.കെ.സി ഗ്രൂപ്പ്. തുടക്കത്തിൽ വി.കെ.സിയുടെ ഉത്‌പന്നങ്ങളുള്ള ആപ്പിൽ വൈകാതെ എല്ലാ ബ്രാൻഡുകളും ഉൾപ്പെടുത്തുമെന്നും പാദരക്ഷാവിപണിയെ ഒന്നാകെ ഉണർവിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.കെ.സി റസാക്ക് 'കേരളകൗമുദി"യോട് പറഞ്ഞു.
ആപ്പിന്റെ പ്രകാശനം വി.കെ.സിയുടെ ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചൻ നിർവഹിച്ചു. അദ്ദേഹം പ്രത്യക്ഷപ്പെടുന്ന 'സെലബ്രേറ്റ് ദ നെയ്ബർഹുഡ് ബിസിനസ്" കാമ്പയിനും പുറത്തിറക്കി. പാദരക്ഷാ നിർമ്മാതാവ്, ഡീലർ, റീട്ടെയിലർ, ഉപഭോക്താവ് എന്നിവർ ഒരുകുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് ആപ്പിന്റെ മികവ്. സാധാരണ ഓൺലൈൻ ഡെലിവറിക്ക് 36-48 മണിക്കൂർ മിനിമം എടുക്കുമെങ്കിൽ വി.കെ.സി പരിവാർ ആപ്പിലൂടെയുള്ള ഓർഡർ ഡെലിവറിക്ക് രണ്ട്-മൂന്ന് മണിക്കൂറേ വേണ്ടൂ.
ആദ്യഘട്ടത്തിൽ കേരളത്തിൽ ലഭിക്കുന്ന സേവനം വൈകാതെ ദക്ഷിണേന്ത്യയിലും തുടർന്ന് ഇന്ത്യയൊട്ടാകെയും വ്യാപിപ്പിക്കും. നിലവിൽ കേരളത്തിലെ 8,000 റീട്ടെയിൽ കച്ചവടക്കാർ ആപ്പിന്റെ ഭാഗമാണ്. പതിനായിരത്തിലധികം പേരിലേക്ക് വൈകാതെ ഇതുയരും. ഗൂഗിൾ പ്ളേസ്‌റ്റോറിൽ ആപ്പ് ലഭിക്കും. ആപ്പിൾ സ്‌റ്റോറിലും ഉടൻ ലഭ്യമാക്കും. വാഹനയാത്രക്കാർക്ക് അതിവേഗം കടയിലെത്താനുള്ള 'നാവിഗേറ്റ് മീ" സൗകര്യവും ആപ്പിൽ ലഭ്യമാകും.
ബമ്പർ സമ്മാനങ്ങളുമായി
ആകർഷക സ്‌കീം
റീട്ടെയിൽ കച്ചവടം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആകർഷക സമ്മാന സ്കീമും വി.കെ.സി അവതരിപ്പിച്ചു. വി.കെ.സി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ഏപ്രിൽ ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിലെ വിജയികളെ കാത്തിരിക്കുന്നത് കാർ, നാല് എൻഫീൽഡ് ബൈക്കുകൾ എന്നിവയാണ്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ബൈക്ക്, വാഷിംഗ് മെഷീൻ, ടിവി, ടീ-ഷർട്ട്, മിക്‌സി, ഡിബോംഗോ ബാക്ക്പാക്ക് തുടങ്ങി 550ഓളം സമ്മാനങ്ങളും നേടാം.
വിർച്വൽ റിയാലിറ്റി:
ഇന്ത്യയിൽ ആദ്യം
വി.കെ.സി പരിവാർ ആപ്പിൽ വിർച്വൽ റിയാലിറ്റി (വി.ആർ) ഫീച്ചർ ഉടൻ ലഭ്യമാക്കും. ഇതുപയോഗിച്ച്, പാദരക്ഷകൾ ത്രീഡി മികവോടെ വിർച്വലായി കാലിൽ ധരിച്ച് മികവുകൾ തിരിച്ചറിഞ്ഞ് വാങ്ങാം. പാദരക്ഷകളുടെ ഓൺലൈൻ വില്പനയിൽ ഈ സൗകര്യം ഇന്ത്യയിൽ ആദ്യമാണെന്ന് വി.കെ.സി റസാക്ക് പറഞ്ഞു.
കുറയണം ജി.എസ്.ടി
ആയിരം രൂപയ്ക്കുതാഴെ വിലയുള്ള പാദരക്ഷകളുടെ ജി.എസ്.ടി കേന്ദ്രം അഞ്ചിൽ നിന്ന് 12 ശതമാനമാക്കിയിരുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്നതും വിൽക്കുന്നതുമായ പാദരക്ഷകളിൽ 85 ശതമാനവും 1,000 രൂപയ്ക്ക് താഴെയുള്ളതായതിനാൽ ഉപഭോക്താക്കളെയും പാദരക്ഷാ വ്യവസായത്തെയും ഒരുപോലെ ബാധിക്കുന്നതാണ് നികുതിവർദ്ധന. കൊവിഡിൽ പാദരക്ഷകളുടെ വില വർദ്ധിച്ചിരുന്നു. ഇതിന് പുറമേയാണ് നികുതിവർദ്ധന. ജി.എസ്.ടി അഞ്ചു ശതമാനത്തിൽ നിലനിറുത്തണമെന്ന് വി.കെ.സി. റസാക്ക് ആവശ്യപ്പെട്ടു.
പുതുമോടിയിൽ ഡിബോംഗോ
യുവാക്കൾക്കായുള്ള വി.കെ.സിയുടെ ഫാഷൻ ബ്രാൻഡായ 'ഡിബോംഗോ" പുതുമോടിയിൽ പുത്തൻ ലോഗോയും ആകർഷക ഉത്പന്നങ്ങളുമായി ഉടനെത്തും. ബാഗുകൾ, ബെൽറ്റ്, ടീഷർട്ട് തുടങ്ങിയവ ഡിബോംഗോ ബ്രാൻഡിലുണ്ടാകും. സാധാരണക്കാരുടെ പാദരക്ഷയായ ഹവായിയിലും പുതിയ ബ്രാൻഡ് അവതരിപ്പിക്കും. ഇതിന്റെ കാമ്പയിനിൽ ബിഗ്ബി വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടും.
സാധാരണക്കാർക്ക് താങ്ങാവുന്ന വില, ഉന്നതഗുണനിലവാരം, ആകർഷക സ്‌റ്റൈലുകൾ, ദീർഘകാല ഈടുനിൽപ്പ് എന്നിങ്ങനെ മികവുകളാൽ സമ്പന്നമാണ് വി.കെ.സി പാദരക്ഷകൾ. വി.കെ.സി പ്രൈഡ്, വി.കെ.സി പ്രൈഡ് ഈസി തുടങ്ങിയ ബ്രാൻഡുകളുണ്ട്.
ലോ-ബഡ്‌ജറ്റ് ശ്രേണിയിൽ സാധാരണക്കാരുടെ ബ്രാൻഡായി വളരുകയാണ് വി.കെ.സിയുടെ ലക്ഷ്യമെന്ന് വി.കെ.സി റസാക്ക് പറഞ്ഞു. സംസ്ഥാനത്ത് 12,000 റീട്ടെയിൽ കടകളിൽ വി.കെ.സി ഉത്പന്നങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |