ദുബായിൽ സ്കൂബഡൈവിംഗ് പരിശീലനത്തിനിടെ   മലയാളി യുവാവ്  ശ്വാസം മുട്ടി മരിച്ചു; കുഴഞ്ഞുവീണ് സഹോദരൻ

Sunday 08 June 2025 3:09 PM IST

ദുബായ്: ദുബായിൽ സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. ബക്രീദ് അവധി ആഘോഷിക്കാൻ ജുമൈറ ബീച്ചിൽ ഭാര്യയ്ക്കും സഹോദരനുമൊപ്പം പരിശീലനം നടത്തുമ്പോഴാണ് സംഭവം നടക്കുന്നത്. തൃശ്ശൂർ സ്വദേശി വേലൂർ നടുവിലങ്ങാടി ഐസക് പോളാണ് (29) മരിച്ചത്. സഹോദരന് പരിക്കേറ്റു. യുഎഇയിലെ ഒരു കമ്പനിയിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഐസക് പോൾ.

മൂന്നുപേർക്കും മുമ്പ് സ്കൂബ ഡൈവിംഗ് പരിശീലനം ലഭിച്ചിരുന്നു. ശരിയായി ശ്വസിക്കാൻ കഴിയാതെ വന്നപ്പോൾ ഹൃദയാഘാതമാണ് ഐസകിന്റെ മരണകാരണം. ഐസക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സഹോദരൻ ഐവിൻ ആശുപത്രിയിൽ എത്തിയപ്പോൾ കുഴഞ്ഞുവീണു. അപകടനില തരണം ചെയ്തതായി ‌ഡോക്ടർമാർ പറഞ്ഞു. എല്ലാവരും എഞ്ചിനീയർമാരാണ്. ഐസക്കും രേഷ്മയും ദുബായിലാണെങ്കിലും ഐവിൻ അബുദാബിയിലാണ് താമസിക്കുന്നത്.

സഹോദരന്റെ മരണവാർത്ത പിന്നീടാണ് ഐവിനെ അറിയിച്ചത്. ഡൈവിംഗ് പരിശീലനത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഐസക്കി‌ന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്നാണ് വിവരം.