
മുബയ്: ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് കടക്കാന്‍ മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റ്. ആറ് സീസണുകളായി കപ്പടിക്കാതെ വലയുന്ന മുന്‍ ചാമ്പ്യന്‍മാര്‍ ഈ സീസണില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ ലക്‌നൗ മാത്രമാണ് മുംബയ്ക്ക് പിന്നിലുള്ളത്. ഈ സാഹചര്യത്തില്‍ ടീമിന്റെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്ഥാനത്ത് നിന്ന് നീക്കാനാണ് എംഐ മാനേജ്‌മെന്റ് ഒരുങ്ങുന്നത്.
രോഹിത് ശര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിനെ മുംബയ് നായകനാക്കിയത് 2024 സീസണിന് മുന്നോടിയായിട്ടായിരുന്നു. എന്നാല്‍ ആദ്യ സീസണില്‍ അവസാന സ്ഥാനത്താണ് ഹാര്‍ദിക്കിന്റെ മുംബയ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ എത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ പ്ലേ ഓഫ് കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സീനിയര്‍ താരങ്ങളുമായി ഉള്‍പ്പെടെ നല്ല ബന്ധമല്ല ഹാര്‍ദിക്കിനുള്ളത്. ഈ സീസണില്‍ ജസ്പ്രീത് ബുംറയോട് ഗ്രൗണ്ടില്‍ വെച്ച് കയര്‍ത്ത് സംസാരിക്കുന്നതിലേക്ക് ഉള്‍പ്പെടെ കാര്യങ്ങള്‍ എത്തിയിരുന്നു.
ഗംഭീര താരങ്ങളുടെ നിരയുണ്ടായിട്ടും ടീമിനെ വിജയങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല പല താരങ്ങളുമായും നായകന് അത്ര നല്ല ബന്ധമല്ല എന്നതും മാനേജ്‌മെന്റിനെ ചിന്തിപ്പിക്കുന്നുണ്ട്. അടുത്ത സീസണിന് മുന്നോടിയായി ടീമിന്റെ മുന്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശി എന്നിവരെ ടീമിലെത്തിക്കാന്‍ മുംബയ് ഇപ്പോള്‍ തന്നെ നീക്കം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2024 സീസണിന് മുന്നോടിയായി രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിനെ ചുമതലയേല്‍പ്പിച്ചതില്‍ ആരാധകര്‍ക്ക് ഉള്‍പ്പെടെ കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ പോലും കൂവി വിളിച്ചാണ് ആരാധകര്‍ നായകനെ വരവേറ്റത്. എവേ മത്സരങ്ങളില്‍ പോലും ഹാര്‍ദിക്കിനെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ കാണികള്‍ രോഹിത്തിന്റെ പേര് വിളിക്കുന്നതും പതിവ് കാഴ്ചയായിരുന്നു. എന്നാല്‍ 2024 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നിര്‍ണായക സമയത്ത് മികച്ച പ്രകടനം നടത്തിയതിലൂടെയാണ് ഈ വിരോധം കുറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |