ദുബായ് വിമാനത്തിലെ പ്രവാസികൾ ഉൾപ്പെടെ കണ്ടത് മിസൈൽ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, വർഷിച്ചത് 180  എണ്ണം

Wednesday 02 October 2024 10:51 AM IST

അബുദാബി: ഇറാൻ വിട്ട മിസൈലുകൾ ഇസ്രയേലിലേക്ക് പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദുബായിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഞെട്ടിക്കുന്നദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. മിസൈൽ ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. 180 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രയേലിലേക്ക് വർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ടെൽഅവീവിലാണ് മിസൈൽ വർഷമുണ്ടായത്. മിസൈലുകളിൽ പലതിനെയും ഇസ്രയേൽ ആകാശത്തുവച്ചുതന്നെ തകർത്തു. ആക്രമത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടുണ്ട്. മിസൈലുകൾ വർഷിച്ചെന്ന് ഇറാൻ റെവലൂഷണറി ഗാർഡും ഇസ്രയേൽ ഡിഫൻസ് ഫോഴ്സും (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു.ജോർദാന് മുകളിലൂടെയാണ് ഇറാന്റെ മിസൈലുകൾ പാഞ്ഞത്. ഇസ്രയേൽ തിരിച്ചാക്രമിച്ചാൽ തവിടുപൊടിയാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലെബനനിൽ ഇസ്രയേൽ ഇന്നലെ കരയുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. ഇതോടെ പശ്ചിമേഷ്യൻ മേഖലയാകെ കടുത്ത യുദ്ധഭീതിയിലായി.

അതിർത്തിയിലുടനീളം പൂർണതോതിലുള്ള കരയുദ്ധമല്ല ഇസ്രയേൽ ഉന്നമിടുന്നത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ കൃത്യമായി പ്രഹരിക്കുന്ന പരിമിതമായ കരയാക്രമണമാണ് നടപ്പാക്കുന്നത്. ഹിസ്ബുള്ളയുടെ പതിനായിരക്കണക്കിന് പോരാളികൾ ഇസ്രയേൽ സേനയെ ശക്തമായി ചെറുക്കുന്നതായാണ് റിപ്പോർട്ട്. അതിനാൽ ലെബനനിൽ ഏറെ ഉള്ളിലേക്ക് ഇസ്രയേൽ സേന കടന്നുകയറില്ല.2006ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ലബനനുമായി കരയുദ്ധത്തിൽ ഏർപ്പെടുന്നത്. തെക്കൻ മേഖലയിൽ സൈന്യത്തെ വിന്യസിക്കാനും ലബനൻ ആലോചിക്കുന്നുണ്ട്.

അതിനിടെ ഹിസ്ബുള്ള ഇന്നലെ ഇസ്രയേൽ ചാര ഏജൻസിയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തേക്ക് ഫാദി 4 എന്ന പുതിയ മിസൈലുകൾ പ്രയോഗിച്ചു. ടെൽ അവീവ് നഗരപ്രാന്തമായ ഗ്ലിലോട്ടിൽ ഇസ്രയേൽ സേനയുടെ 8200 ഇന്റലിജൻസ് യൂണിറ്റുകളുടെ

ആസ്ഥാനത്തും ഹിസ്ബുള്ള മിസൈലുകൾ വർഷിച്ചിരുന്നു.