
ഹൈദരാബാദ്: ഐപിഎല്ലില്‍ വമ്പനടിക്കാരുടെ ഏറ്റുമുട്ടലില്‍ പഞ്ചാബിന് കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇഷാന്‍ കിഷന്‍, ഹെയ്ന്‍ റിച്ച് ക്ലാസന്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളാണ് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. തോല്‍വിയറിയാതെ മുന്നേറിയ പഞ്ചാബ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. 13 പോയിന്റുള്ള പഞ്ചാബിനെ പരാജയപ്പെടുത്തിയാല്‍ ഹൈദരാബാദിന് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാം.
ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 38(19) - അഭിഷേക് ശര്‍മ്മ 35(13) എന്നിവര്‍ മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 21 പന്തുകളില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്നാമനായി എത്തിയ ഇഷാന്‍ കിഷന്‍ 55(32) നാല് സിക്‌സറുകളും രണ്ട് ബൗണ്ടറിയും സഹിതമാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. 43 പന്തുകള്‍ നേരിട്ട ക്ലാസന്‍ നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും പായിച്ചു.
നിധീഷ് കുമാര്‍ റെഡ്ഡി 29(13) റണ്‍സ് നേടി പുറത്താകാതെ നിന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസന്‍, യൂസി ചഹല്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന്റെ തുടക്കം മോശമായിരുന്നു. 1.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും അവര്‍ക്ക് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിംറാന്‍ സിംഗ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |