യൂറോപ്യന്‍ യൂണിയന് പിന്നാലെ കാനഡയും ഇന്ത്യയുമായി അടുക്കുന്നു, ട്രംപിന്റെ ഭീഷണി ഏല്‍ക്കുന്നില്ല

Tuesday 27 January 2026 8:15 PM IST

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന് പിന്നാലെ കാനഡയും ഇന്ത്യയുമായി അടുക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ - ഇന്ത്യ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിന് പിന്നാലെ ഇന്ത്യയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഉന്നതതല സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തും. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുനേരെ ട്രംപ് താരിഫ് ഭീഷണി ഉയര്‍ത്തുമ്പോഴാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെട്ടുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണി ആഗോള വ്യാപാര രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മാര്‍ച്ച് ആദ്യ ആഴ്ച തന്നെ കാര്‍ണി ഇന്ത്യയില്‍ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് മോശമായ ഇന്ത്യ - കാനഡ ബന്ധം സുസ്ഥിരമാക്കുകയെന്ന ലക്ഷ്യവും കാര്‍ണിക്കുണ്ട്. ഇന്ത്യക്ക് പുറമേ ചൈനയുമായും അടുക്കാനുള്ള നീക്കങ്ങള്‍ കാനഡ ആരംഭിച്ചിട്ടുണ്ട്.

ചൈനയുമായുള്ള ബന്ധവും കാനഡ ശക്തിപ്പെടുത്തിയിരുന്നു. ചൈനയുമായി കാനഡ സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ കാനഡയ്ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അത്തരമൊരു കരാറിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നുവെങ്കിലും ചില മേഖലകളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ കുറച്ചിരുന്നു.