പ്രവാസികൾ ഉൾപ്പെടെ ആശങ്കയിൽ: വിമാന സർവീസുകളുടെ എണ്ണം കുറച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: വിമാന ഇന്ധനവിലക്കയറ്റത്തിന് പിന്നാലെ എയർ ഇന്ത്യ വിമാന സർവീസുകളുടെ എണ്ണം കുറയ്ക്കുന്നു. ഇന്ധനവില ഉയരുകയും വ്യോമാതിർത്തികളിലെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം കുറയ്ക്കാനും ചില സർവീസുകൾ നിർത്തിവയ്ക്കാനുമാണ് തീരുമാനം. പ്രതിദിനം നൂറോളം സർവീസുകൾക്കാണ് നിയന്ത്രണം വരുന്നത്.
ചില റൂട്ടുകളിലെ ഷെഡ്യൂളുകൾ ക്രമീകരിക്കുകയും സർവീസുകൾ താത്കാലികമായി കുറയ്ക്കുകയും ചെയ്യിന്നുണ്ടെങ്കിലും പൂർണമായി നിർത്തിവയ്ക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. സാൻഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തന ചെലവിന്റെ ഏകദേശം 40 ശതമാനമാണ് ഇന്ധനത്തിനായി വിനിയോഗിക്കുന്നത്.
കുറഞ്ഞ ചെലവിൽ നാട്ടിൽ എത്തുന്നതിന് പ്രവാസികൾക്ക് വലിയ സഹായമാണ് എയർ ഇന്ത്യയുടെ സർവീസുകൾ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം വിമാന ഇന്ധനവിലയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മേയ് എട്ട് ആയപ്പോഴേക്കും 162.89 ഡോളറായി ഉയർന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ചില സർവീസുകളിൽ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് രംഗത്തെത്തിയിട്ടുണ്ട്.
എയർ ഇന്ത്യ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കരുതെന്നും കമ്പനി അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളെ മാത്രം വിവര ശേഖരണത്തിന് ആശ്രയിക്കണമെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.