6,046.81  കോടി  രൂപ ആസ്‌തിയുമായി മുന്നിൽ ബി ജെ പി; സി പി എമ്മിന് 723.56  കോടിയും കോൺഗ്രസിന് 763.73  കോടി രൂപയും, ബാദ്ധ്യത കുറവ് ബി ജെ പിക്ക്

Tuesday 05 September 2023 8:48 AM IST

ന്യൂഡൽഹി: രാജ്യത്തെ എട്ട് രാഷ്‌ട്രീയ പാർട്ടികളുടെ ആകെ ആസ്‌തി 8,829.16 കോടി രൂപ. 2021- 22 സാമ്പത്തിക വർഷത്തെ കണക്കാണിത്. തൊട്ടുമുൻപത്തെ വർഷം ഇത് 7,297.62 കോടി രൂപയായിരുന്നു. 6,046.81 കോടി രൂപ ആസ്‌തിയുമായി ബി ജെ പിയാണ് മുന്നിൽ.

നാഷണൽ പീപ്പിൾസ് പാർട്ടിക്കാണ് ഏറ്റവും കുറവ് ആസ്‌തി (1.82 കോടി രൂപ).15.67 കോടി രൂപയാണ് സി പി ഐയുടെ ആസ്‌തി. കോൺഗ്രസിന് 763.73 കോടി രൂപയും സി പി എമ്മിന് 723.56 കോടി രൂപയുമാണ് ആസ്‌തിയുള്ളത്. ബി എസ് പി ഒഴികെ മറ്റെല്ലാ പാർട്ടികൾക്കും മുൻവർഷത്തെക്കാൾ ആസ്‌തി കൂടി. ബി എസ് പിയ്ക്ക് 690.71 കോടിയും തൃണമൂൽ കോൺഗ്രസിന് 458.10 കോടി രൂപയുമാണ് ആസ്‌തിയുള്ളത്.

തിരഞ്ഞെടുപ്പ് പരിഷ്‌കരണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കനുസരിച്ച് 2021-22ൽ കൂടുതൽ ബാദ്ധ്യതയുള്ളത് കോൺഗ്രസിനാണ്. 41.95 കോടി രൂപയാണ് പാർട്ടിയുടെ ബാദ്ധ്യത. സി പി എമ്മിന് 12.21 കോടിയും ബി ജെ പിയ്ക്ക് 5.17 കോടി രൂപയും ബാദ്ധ്യതയുണ്ട്.