ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം: ചികിത്സയിലായിരുന്ന അമ്മയും മകനും മരിച്ചു, നടുക്കുന്ന ദൃശ്യങ്ങൾ
ഭുവനേശ്വർ: എയർഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടിന്റെ മുകളിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മാതാവും മരിച്ചു. ജനുവരി 27ന് നടന്ന അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുപ്രസിദ്ധ ഗുണ്ട ഷാനവാസ് മാലിക് (26), മാതാവ് ലിസാറ്റുന്ന ബീബി (51) എന്നിവരാണ് മരിച്ചത്.
ഫെബ്രുവരി നാലിനാണ് ഷാനവാസ് മരണത്തിന് കീഴടങ്ങിയത്. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാതാവ് ഫെബ്രുവരി 10നും മരണപ്പെട്ടു. സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഷാനവാസിന്റെ വീടിന്റെ ടെറസിലിരുന്ന് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഷാനവാസിന്റെ പ്രതിശ്രുത വധു തൃപ്തിമയി മഹൽ (23), സഹായി അമിയ മല്ലിക് (27) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊലപാതകശ്രമം, ആയുധ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ ഏഴോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് ജയിലിലായിരുന്ന ഇയാൾ ആറ് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
സ്‌ഫോടനസമയത്ത് ഒന്നിലധികം നാടൻ ബോംബുകൾ അവിടെ ഉണ്ടായിരുന്നതായും അവ അശ്രദ്ധമായി കൈകാര്യം ചെയ്തതാകാം അപകടത്തിന് കാരണമായതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. സംഭവത്തിൽ എയർഫീൽഡ് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.