വിജയ്ക്ക് വോട്ട് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് കുട്ടികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ; ബാലാവകാശ കമ്മീഷനിൽ പരാതി

Wednesday 29 April 2026 2:02 PM IST

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബാലാവകാശ കമ്മീഷനിൽ പരാതി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയുടേതാണ് പരാതി. വിജയ്ക്ക് വോട്ട് ചെയ്തില്ലെങ്കിൽ കൊല്ലുമെന്നും ചാണകമെറിയുമെന്നും കുട്ടികൾ പറയുന്ന വീഡിയോകൾ വിവാദമായതോടെയാണ് ചൈൽഡ് റൈറ്റ്‌സ് വാച്ച് സംഘട ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

ഏപ്രിൽ 21-ന് ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന വിജയ്‌യുടെ പ്രചാരണ സമാപന പ്രസംഗത്തിലെ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് ആധാരം. ചോക്ലേറ്റിനും വസ്ത്രങ്ങൾക്കും വേണ്ടി മാതാപിതാക്കളോട് വാശി പിടിക്കുന്ന കുട്ടികൾ, ഇത്തവണ വിജയ് മാമയുടെ വിജയത്തിനായി ടിവികെയ്ക്ക് വോട്ട് ചെയ്യാൻ മാതാപിതാക്കളെ നിർബന്ധിക്കണമെന്ന് വിജയ് ആഹ്വാനം ചെയ്തു. ‌ഇതിന് പിന്നാലെയാണ് വിജയ്‌ക്ക് വോട്ട് ചെയ്തില്ലെങ്കിൽ മാതാപിതാക്കളെ അടിക്കുമെന്നും വിഷം കൊടുക്കുമെന്നും ഭീഷണിപ്പെടുത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.

വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്തില്ലെങ്കിൽ ചാണകമെറിയുമെന്ന് റീലിൽ ഒരു കൊച്ചുകുട്ടി പറയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.മറ്റൊരു വീഡിയോയിൽ ടിവികെ അനുഭാവിയായ അമ്മ തന്റെ കുട്ടിയെക്കൊണ്ട് അച്ഛനെ നിർബന്ധിപ്പിക്കുന്ന ദൃശ്യങ്ങളാണുള്ളത്. വിജയ്ക്ക് വോട്ട് ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഒരു കുട്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുട്ടികളുടെ ഇത്തരം വീഡിയോകൾ 'ക്യൂട്ട്' ആണെന്ന് വിശേഷിപ്പിച്ച വിജയ് ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്ന് സേലത്തെ വേദിയിൽ വച്ച് ആഹ്വാനം ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.