ഗുവാഹത്തി: ശൈശവ വിവാഹത്തിനെതിരെ കർശ്ശന നടപടിയുമായി അസാം സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നിലവിൽ 1800 പേരെ അറസ്റ്ര് ചെയ്തെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ അറസ്റ്ര് ചെയ്തവരുടെ കണക്കാണിത്. അറസ്റ്ര് ഇനിയും കൂടിയേക്കും. ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം നല്കിയിട്ടുള്ളത്. പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ വിട്ടുവീഴ്ചയില്ലാതെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിർദ്ദേശം നല്കിയിട്ടുണെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ചക്കിടെ അസാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ മുതൽ ഇതിൽ അന്വേഷണം നടക്കുമെന്ന് ഹിമന്ത ശർമ്മ അറിയിച്ചിരുന്നു. 4004 കേസുകളാണ് ഇതുവരെ അസാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
14 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയും 14നും 18നുമിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ് എടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതരും പ്രതികളാകും. ശൈശവ വിവാഹങ്ങൾ മൂലം അസമിലെ മാതൃ ശിശു മരണനിരക്ക് ഉയർന്ന സ്ഥിതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങളിൽ 31 ശതമാനവും ഇത്തരത്തിലുള്ളതാണെന്നും ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |