SignIn
Kerala Kaumudi Online
Friday, 26 April 2024 1.45 PM IST

വികസനത്തിന് ആദ്യം വേണ്ടത് ക്രമസമാധാന വാഴ്‌ച: പ്രധാനമന്ത്രി

modi-tripura

ന്യൂഡൽഹി: വികസനത്തിന് ആദ്യം വേണ്ടത് ക്രമസമാധാന വാഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നടപ്പാക്കുന്നത് മാറ്റത്തിന്റെ രാഷ്ട്രീയമാണ്. പൊതു താത്പര്യത്തിനും ദേശീയ താത്പര്യത്തിനുമാണ് മുൻഗണന നൽകുന്നത്. ഇടത് - കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ വികസന പദ്ധതികളിൽ അഴിമതിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജീവിതത്തിന്റെ സമസ്ത മേഖലകളെയും പാർട്ടി കേഡർമാർ ബന്ദികളാക്കിയ അരാജകത്വം നിറഞ്ഞ കാലം ത്രിപുരയിലെ ജനങ്ങൾക്ക് മറക്കാനാവില്ല. സി.പി.എം ജനങ്ങളെ അടിമകളായി കാണുകയും തങ്ങൾ രാജക്കന്മാരാണെന്ന് വിശ്വസിക്കുകയും ചെയ്തു. ജനങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പ് തന്നെ റേഷൻ മോഷ്ടിക്കപ്പെടുമായിരുന്നു. ഇതൊക്കെ അവസാനിച്ചത് ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ്. വർഷങ്ങളോളം കോൺഗ്രസ് പ്രവർത്തകർക്ക് ഇടത് പാർട്ടികളിൽ നിന്ന് കൊടിയ പീഡനമാണുണ്ടായത്. ഇപ്പോൾ അത് മറക്കാൻ അവർക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

സി.പി.എം പരാതി നൽകി

ത്രിപുരയിൽ നടക്കുന്ന അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. അക്രമങ്ങൾ തടഞ്ഞ് സമാധാനപരമായ നിലയിൽ തിരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ അക്രമം പ്രതീക്ഷിക്കുന്നുണ്ടെന്നും പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയ്ക്ക് പകരം ഗുജറാത്ത്, അസം പൊലീസ് സേനകളെ ചുമതലപ്പെടുത്തുന്ന നടപടി നിറുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

സഖ്യം ഗുണം ചെയ്യും: മുകുൾ വാസ്നിക്

കേരളത്തിലെ സാഹചര്യമല്ല ത്രിപുരയിലെന്നും സി.പി.എമ്മുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം മുകൾ വാസ്നിക് പറഞ്ഞു. ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും നേരിട്ട് മത്സരിക്കുമ്പോൾ മൂന്നാമതൊരു കക്ഷി സജീവമായി രംഗത്തുണ്ടായിരുന്നില്ല. എന്നാൽ പുതിയ സാഹചര്യം അത്തരത്തിലല്ല. ഇപ്പോൾ ത്രിപുരയ്ക്ക് പുതിയ കൂട്ടുകെട്ട് അനിവാര്യമാണ്. കേരളത്തിൽ ബി.ജെ.പി ശക്തമായ ഘടകമല്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. കേരളത്തെയും ത്രിപുരയെയും താരതമ്യം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസംഗം തള്ളിക്കളഞ്ഞുകൊണ്ട് മുകൾ വാസ്നിക് പറഞ്ഞു. ത്രിപുരയിലെ തകർന്ന ക്രമസമാധാന നിലയുടെ സാഹചര്യത്തിൽ സ്ത്രീകൾ പോലും സുരക്ഷിതരല്ലെന്നും പുതിയ സഖ്യത്തെ സാധാരണ പാർട്ടി പ്രവർത്തകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.