ന്യൂഡൽഹി:നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജനജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാനായി സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാങ്കേതികവിദ്യ ഉപയോഗിച്ച് മോദി സർക്കാർ ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയാണ്. ലഖ്നോവിൽ സംഘടിപ്പിച്ച ജി-20 രാജ്യങ്ങളുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഐടി സഹമന്ത്രി. ഇത് യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും യുഗമല്ലെന്നും ലോകത്തിലെ യുവാക്കളുടെ ഭാവി രൂപപ്പെടുത്താനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. അടുത്ത ദശകം ടെക്നോളജി മേഖലയിലെ പുരോഗതിയുടെയും അവസരങ്ങളുടെയും ദശകമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ എന്നത് പാശ്ചാത്യരാജ്യങ്ങളിലെ ഏതാനും വൻകിട കമ്പനികളുടെയും ചില രാജ്യങ്ങളുടെയും മേഖലയാണ് എന്നാണ് ഒരു കാലത്ത് കരുതപ്പെട്ടിരുന്നത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടപ്പോൾ മൂന്ന് ലക്ഷ്യങ്ങൾ അദ്ദേഹം മുന്നിൽക്കണ്ടിരുന്നു. അതിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ജനങ്ങളെ ശാക്തീകരിക്കുക, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, സാങ്കേതികവിദ്യ പരിമിതമായ രാജ്യങ്ങൾക്ക് അത് ലഭ്യമാക്കുക എന്നിവയായിരുന്നു. ഇന്ന് സർക്കാരിന്റെ വിവിധ പദ്ധതികളിലും പരിപാടികളിലും ഡിജിറ്റൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. രാജ്യത്തെ സാധാരണ പൗരന്മാർക്ക് പോലും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സംഭാവന വളരെ വലുതായിരുന്നു. നിലവിൽ ഇന്ത്യയിൽ 80 കോടിയിലധികം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. താമസിയാതെ രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 1.2 ബില്യൺ ആകുമെന്നും അദ്ദേഹം പറഞ്ഞു.
ജി-20 ഡി.ഡബ്ല്യു.ജിയുടെ ത്രിദിന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |