ന്യൂഡൽഹി: ആംആദ്മി-ബി.ജെപി സംഘർഷത്തെത്തുടർന്ന് മൂന്ന് തവണ മാറ്റി വച്ച ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് ഇന്നലെ സമാധാനപരമായി നടന്നു. മേയറായി ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയി തിരഞ്ഞെടുക്കപ്പെട്ടു. എ.എ.പിയുടെ ആലെ മുഹമ്മദ് ഇഖ്ബാലാണ് ഡെപ്യൂട്ടി മേയർ. ഏകീകൃത കോർപ്പറേഷന്റെ മേയർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഷെല്ലി ഒബ്രോയി. 266 വോട്ടുകളിൽ ഷെല്ലിക്ക് 150ഉം ബി.ജെ.പിയുടെ
രേഖ ഗുപ്തയ്ക്ക് 116 വോട്ടും ലഭിച്ചു. 113 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിക്കേണ്ടിയിരുന്നത്. കോൺഗ്രസിന്റെ ഒരംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്തതായാണ് സൂചന. കോൺഗ്രസിന്റെ ഒരംഗം വോട്ട് ചെയ്തപ്പോൾ എട്ട് അംഗങ്ങൾ വിട്ടുനിന്നു. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടന്ന് 70 ദിവസങ്ങൾക്ക് ശേഷമാണ് മേയർ തിരഞ്ഞെടുപ്പ് നടന്നത്. ഗുണ്ടകൾ പരാജയപ്പെട്ടെന്നും വോട്ടർമാർ വിജയിച്ചെന്നും ഡൽഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു.
ഡെപ്യൂട്ടി മേയർ
ഷെല്ലി ഒബ്രോയ് പ്രിസൈഡിംഗ് ഓഫീസറായി നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എ.എ.പിയുടെ ആലെ മുഹമ്മദ് ഇഖ്ബാലിന് 147 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ കമാൽ ബാഗ്രിക്ക് ലഭിച്ചത് 116 വോട്ടുകൾ. രണ്ട് എണ്ണം അസാധുവായി. എ.എ.പി എം.എൽ.എ ഷോയിബ് ഇഖ്ബാലിന്റെ മകനായ ആലെ മുഹമ്മദ് ഇഖ്ബാൽ 76-ാം നമ്പർ വാർഡിൽ നിന്ന് 17,000 വോട്ടുകളുടെ റെക്കാർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2012ലും 2017ലും കൗൺസിലറായിരുന്നു.
മാറ്റിവച്ചത് 3 തവണ
മൂന്ന് തവണ മാറ്റിവച്ച തിരഞ്ഞെടുപ്പ് സുപ്രീം കോടതി ഇടപെടലിന് ശേഷം ശാന്തമായാണ് നടന്നത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങൾ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു തർക്കമുണ്ടായിരുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ 134 എണ്ണത്തിൽ എ.എ.പിയും 104 എണ്ണത്തിൽ ബി.ജെ.പിയും വിജയിച്ചിരുന്നു.
ന്യൂഡൽഹി മണ്ഡലത്തിലെ എം.പിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ മീനാക്ഷി ലേഖിയാണ് സിവിക് സെന്ററിൽ നടന്ന തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് ചെയ്തത്. പിന്നീട് സഞ്ജയ് സിംഗ്, ഹൻസ് രാജ് ഹൻസ്, രമേഷ് ബിധുരി എന്നിവരും വോട്ട് രേഖപ്പെടുത്തി. 14 എം.എൽ.എമാരും 10 എം.പിമാരുമടക്കം 274 പേർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്.
ഷെല്ലി ഒബ്രോയ്
ഡൽഹി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഷെല്ലി വാർഡ് 86ൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫിലോസഫിയിൽ ഡോക്‌ടറേറ്റ് നേടിയ 39കാരിയായ ഷെല്ലി ഇന്ത്യൻ കൊമേഴ്സ് അസോസിയേഷന്റെ ആജീവനാന്ത അംഗമാണ്. ഹിമാചൽ സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടി. 2013ൽ എ.എ.പിയിൽ ചേർന്നു. 2020 മുതൽ എ എ.പി വനിത വിഭാഗം വൈസ് പ്രസിഡന്റ് ആണ്.
സഭയെ ഭരണഘടനാപരമായ രീതിയിൽ മുന്നോട്ട് നയിക്കും. എല്ലാവരുടെയും അന്തസ്സ് കാത്തു സൂക്ഷിക്കും. അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ, വി.കെ സക്സേന, ഡൽഹിയിലെ ജനങ്ങൾ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു. സൂപ്രീം കോടതിയോടും നന്ദി.
ഷെല്ലി ഒബ്രോയ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |