ന്യൂ ഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ, പഞ്ചാബ് ഗവർണറെയും മുഖ്യമന്ത്രിയെയും ശാസിച്ചും ഉപദേശിച്ചും, ഭരണഘടന വ്യവസ്ഥകൾ ഓർമ്മിപ്പിച്ചും സുപ്രീംകോടതി. നിയമസഭ വിളിക്കാനുളള മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെ പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വടിയെടുത്തത്.
നിയമസഭാ സമ്മേളനം വൈകിപ്പിക്കാനുളള വിവേചനാധികാരം ഗവർണർക്കില്ലെന്ന് ഭരണഘടനാ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും പറ്റില്ല. ഭരണഘടന പ്രകാരം ഗവർണറാണ് സംസ്ഥാനത്തിന്റെ നാഥൻ. മന്ത്രിസഭയുടെ ഉപദേശ പ്രകാരമേ ഗവർണർക്ക് പ്രവർത്തിക്കാനാവൂ - സുപ്രീംകോടതി വ്യക്തമാക്കി.
പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ മാത്രമല്ല മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും കോടതി വിട്ടില്ല. ഗവർണർക്കെതിരെയുളള മുഖ്യമന്ത്രിയുടെ അപകീർത്തികരമായ ട്വീറ്റും ഗവർണർക്കയച്ച കത്തും കോടതി പരാമർശിച്ചു. കത്തിൽ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. രാഷ്‌ട്രീയ വ്യത്യാസങ്ങൾ ഉള്ളപ്പോൾ തന്നെ കത്തിൽ പക്വമായ രാഷ്‌ട്രതന്ത്രത്തിന്റെ ഭാഷയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ട്വീറ്റ് എത്ര അനുചിതമായാലും, ഗവർണർക്ക് നിയമസഭാ സമ്മേളനം വൈകിപ്പിക്കാൻ കഴിയില്ല. ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. അതുപോലെ നിയമസഭ വിളിക്കാനുളള മന്ത്രിസഭാ ശുപാർശ അംഗീകരിക്കാൻ ഗവർണർക്കും ബാദ്ധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മാർച്ച് മൂന്നിന് നിയമസഭ വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്ന് പഞ്ചാബ് സർക്കാരിന്റെ ഹർജി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |