ന്യൂഡൽഹി: മേഘാലയ, നാഗാലാൻഡ് മുഖ്യമന്ത്രിമാരായി കോൺറാഡ് സാഗ്മയും നെഫ്യൂ റിയോയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, അസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ എന്നിവർ പങ്കെടുത്തു. ഇന്ന് അഗർത്തലയിൽ നടക്കുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ സത്യപ്രതിജ്ഞ ചടങ്ങിലും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
ഇന്നലെ ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബോർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ഗുലാബ് ചന്ദ് കതാരിയയും മുതിർന്ന കാബിനറ്റ് മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്ടറിലാണ് ഷില്ലോങ്ങിലെത്തിയത്.
ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ എൻ.പി.പി നേതാവ് കോൺറാഡ് സാഗ്മയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സ്ഥാനമുൾപ്പെടെ എൻ.പി.പിക്ക് എട്ടും യു.ഡി.പിക്ക് രണ്ടും എച്ച്.എസ്.പി.ഡി.പി, ബി.ജെ.പി എന്നീ പാർട്ടികൾക്ക് ഓരോ മന്ത്രി സ്ഥാനവുമുണ്ട്. എൻ.പി.പി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്ങ്, സ്നിയാവ് ഭലാങ് ധർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. ബി.ജെ.പിയുടെ അലക്സാണ്ടർ ലാലു ഹെക്, യു.ഡി.പിയുടെ പോൾ ലിങ്ദോ, കിർമെൻ ഷില്ല, എച്ച്.എസ്.പി.ഡി.പിയുടെ ഷക്ലിയാർ വാർജ്രി എന്നിവരാണ് മന്ത്രിമാർ. 2016ൽ അന്തരിച്ച ലോകസഭ മുൻ സ്‌പീക്കർ പി.എ. സാഗ്മയുടെ മകനായ കോൺറാഡ് സാഗ്മയ്‌ക്ക് യു.ഡി.പിയുടെ 11ഉം, പി.ഡി.എഫിന്റെ രണ്ടും എം.എൽ.എമാർ പിന്തുണ അറിയിച്ചിരുന്നു. ഇതോടെ ആകെ പിന്തുണ 45 ആയി.
അഞ്ചാം തവണയും നെഫ്യൂ
കൊഹിമയിലെ ക്യാപിറ്റൽ കൾച്ചറൽ ഹാളിൽ നടന്ന ചടങ്ങിലാണ് നെഫ്യൂ റിയോ നാഗാലാൻഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ലാ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 73 കാരനായ നെഫ്യൂ അഞ്ചാം തവണയാണ് നാഗാലാൻഡ് മുഖ്യമന്ത്രിയാകുന്നത്. എൻ.ഡി.പി.പി നേതാവായ അദ്ദേഹത്തോടൊപ്പം ടി.ആർ സെലിയാങ്ങും വൈ പാറ്റണും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. നാഗാലാൻഡ് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതകളിലൊരാളായ സൽഹൗതു വോനുവോ ക്രൂസെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ടെംജൻ ഇംന അലോങും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയെ കൂടാതെ ഒമ്പത് പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
മണിക് സാഹയുടെ സത്യപ്രതിജ്ഞ ഇന്ന്
ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ അഗർത്തലയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിക് സാഹയുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച് നടത്തി. തിങ്കളാഴ്ച നടന്ന ബി.ജെ.പി പാർലമന്ററി പാർട്ടി യോഗമാണ് സാഹയെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുത്തത്. അസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |