ബംഗളൂരു: മൂന്ന് മാസത്തിനിടെ മൂന്ന് റെയിൽവേ സ്റ്രേഷനുകളിൽ നിന്നായി മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നിൽ സീരിയൽ കില്ലർ ഉണ്ടെന്ന സംശയത്തിൽ പൊലീസ്. കഴിഞ്ഞ ദിവസം ബംഗളൂരു എസ്.എം.വി.ടി സ്റ്രേഷന് സമീപം വീപ്പയിൽ കുത്തിനിറച്ച നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. ബംഗളൂരുവിൽ മുഴുവനായും ശീതീകരിച്ച ഏക റെയിൽവേ സ്റ്റേഷനായ എസ്.എം.വി.ടിയിൽ ദുർഗന്ധം വമിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് പ്ലാസ്റ്റിക് വീപ്പയിൽ മൃതദേഹം കണ്ടെത്തിയത്. 30 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹമായിരുന്നു ഇത്. മൂന്ന് പേർ വീപ്പ ഉപേക്ഷിച്ച് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വീപ്പ കയറ്റിവന്നെന്നു സംശയിക്കുന്ന ഓട്ടോറിക്ഷ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ വരുമെന്നും അതിന് ശേഷമേ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു എന്നും പൊലീസ് പറഞ്ഞു.
സമാനമായ രീതിയിലാണ് മുമ്പ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഡിസംബർ ആറിന് ബയ്യപ്പനഹള്ളി റെയിൽവേ സ്റ്രേഷനിൽ കംപാർട്ട്മെന്റിനുള്ളിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജനുവരി നാലിന് യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേർ ട്രെയിനിൽ നിന്ന് വീപ്പ ഇറക്കി കൊണ്ടുവന്ന് ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ 30 വയസിനു മേൽ പ്രായമുള്ളവരാണ്. കൊലയാളി, സഹായികളെ ഉപയോഗിച്ച് മൃതദേഹം തള്ളിയതാകാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. കൊലയാളികളെ കുറിച്ച് സൂചനയുണ്ടെന്നും സീരിയൽ കില്ലിംഗ് കേസിന്റെ സാദ്ധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |