ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാനഭംഗത്തിന് ഇരയായ സ്‌ത്രീകളെ പറ്റി ജമ്മു കാശ്‌മീരിലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടത്തിയ പരാമർശത്തിന്റെ വിശംദാംശങ്ങൾ തേടി ഇന്നലെയും വസതിയിൽ എത്തിയ ഡൽഹി പൊലീസിന് രാഹുൽ ഗാന്ധി പ്രാഥമിക മറുപടി അയച്ചു. വിശദമായ മറുപടി നൽകാൻ 8- 10 ദിവസവും ആവശ്യപ്പെട്ടു.
അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് ഇതേ ആവശ്യത്തിന് രാഹുലിന്റെ വസതിയിൽ പൊലീസ് എത്തിയത്. ഇതിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
സ്‌പെഷ്യൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിൽ രാവിലെ 10.15നാണ് പൊലീസ് രാഹുലിന്റെ 12-ാം നമ്പർ തുഗ്ലക്ക് ലെയ്‌ൻ വസതിക്ക് പുറത്തെത്തിയത്. ഉച്ചയ്‌ക്ക് 12.30വരെ പൊലീസിനെ പ്രവേശിപ്പിച്ചില്ല. പിന്നീട് രണ്ടാം ഗേറ്റിലൂടെ കടന്ന പൊലീസ് മൊഴിയെടുക്കാൻ ഹാജരാകണമെന്ന് നോട്ടീസ് നൽകി. തീയതി വ്യക്തമാക്കിയിട്ടില്ല. പൊലീസ് മടങ്ങിയതിന് പിന്നാലെയാണ് രാഹുൽ രേഖാമൂലം മറുപടി നൽകിയത്.
സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി ജനുവരി 30ന് ശ്രീനഗറിലാണ് രാഹുൽ വെളിപ്പെടുത്തിയത്. ഈ സ്‌ത്രീകളുടെ വിവരങ്ങൾ തേടി മാർച്ച് 15നാണ് പൊലീസ് ആദ്യം എത്തിയത്. 16ന് വീണ്ടും എത്തി നൽകിയ നോട്ടീസിനാണ് രാഹുൽ മറുപടി നൽകിയത്
മാനഭംഗത്തിനിരയായെന്ന പരാതിയുമായെത്തിയ നിരവധി സ്ത്രീകളെ താൻ കണ്ടു എന്നാണ് രാഹുലിന്റെ പരാമർശമെന്നും, ഇവരുടെ വിവരങ്ങൾ തേടുന്നത് നീതി ലഭ്യമാക്കാനാണെന്നും പൊലീസ് പറഞ്ഞു. രാഹുലിന്റെ സമൂഹമാദ്ധ്യമ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ചോദ്യാവലി നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
''പൊലീസിന്റെ നടപടി അസാധാരണമാണ്. മറ്റേതെങ്കിലും നേതാവിനോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? ശ്രീനഗറിലെ തന്റെ പരാമർശങ്ങൾക്ക് ശേഷം 45 ദിവസം കഴിഞ്ഞുള്ള പൊലീസ് നടപടിക്ക് എന്താണ് അടിയന്തര പ്രാധാന്യം? അദാനി കേസിലുൾപ്പെടെ തന്റെ നിലപാടുമായി പൊലീസ് നടപടിക്ക് ബന്ധമില്ലെന്ന് പ്രതീക്ഷിക്കുന്നു
--രാഹുൽ ഗാന്ധി
രാഷ്ട്രീയ പ്രതികാരം : കോൺഗ്രസ്
ഡൽഹി പൊലീസിന്റെ നടപടി ഏറ്റവും ഹീനമായ രാഷ്‌ട്രീയ പ്രതികാരവും പീഡനവുമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, എം.പിമാരായ അഭിഷേക് സിംഗ്‌വി, ജയറാം രമേഷ്, പവൻ ഖേര, ജെബി മേത്തർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും രാഹുലിന്റെ വസതിയിലേക്ക് കുതിച്ചെത്തി.
''സ്ത്രീകളുടെ കാര്യത്തിൽ ഇത്ര കരുതലുള്ള സർക്കാർ പറയട്ടെ, കത്വയിലും ഹാഥ്‌രസിലും എന്ത് നടപടി സ്വീകരിച്ചെന്ന്.
പവൻ ഖേര, കോൺ. വക്താവ്
അദാനി വിഷയം വഴിതിരിച്ചുവിടാൻ ബി.ജെ.പി പൊലീസിനെ ഉപയോഗിക്കുകയാണ്. അദാനിയെ രക്ഷിക്കാൻ എത്ര ശ്രമിച്ചാലും ചോദ്യങ്ങൾ തുടരും.
--മല്ലികാർജ്ജുൻ ഖാർഗെ
കോൺഗ്രസ് അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |