ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷക റാലി പ്രഖ്യാപിച്ച് ഡൽഹിയിൽ ചേർന്ന കിസാൻ മഹാപഞ്ചായത്ത്. ഇതോടെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷക സംഘടനകൾ.
ഭാവി പരിപാടികൾ ആലോചിക്കാനായി ഏപ്രിൽ 30ന് ഡൽഹിയിൽ യോഗം ചേരും. ഇതിന് മുന്നോടിയായി കർഷക റാലികളും കിസാൻ പഞ്ചായത്തുകളും സംഘടിപ്പിക്കുമെന്ന് കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനത്തും പ്രക്ഷോഭം നടക്കുമെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.
ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് കർഷകർ ഡൽഹി രാംലീല മൈതാനത്ത് നടന്ന സംയുക്ത കിസാൻ മഹാ പഞ്ചായത്തിൽ പങ്കെടുത്തു. 2021ൽ കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ എഴുതി നൽകിയ ഉറപ്പുകൾ എല്ലാം പാലിക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നത്. ഈ ആവശ്യവുമായി സംയുക്ത കിസാൻ മോർച്ചയുടെ 14 അംഗ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച്ച നടത്തി. താങ്ങ് വില, സമ്പൂർണ്ണ കടാശ്വാസം, പെൻഷൻ, സമരത്തിനിടെ മരിച്ചവർക്കുള്ള നഷ്ടപരിഹാരം, വൈദ്യുതി സബിസിഡി തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് പാലിക്കണം.
വൈദ്യുതി സബ്സിഡിയുടെ കാര്യം അംഗീകരിച്ചെന്ന് കൃഷിമന്ത്രി അറിയിച്ചതായി കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു. ഇത് എസ്.കെ.എമ്മിന്റെ വലിയ വിജയമാണ്. കർഷകർക്കെതിരായ കേസുകളിലും സമരത്തിനിടയിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും നേരിട്ട് ഇടപെടുമെന്ന് കൃഷി മന്ത്രി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്നാൽ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്നങ്ങളുണ്ട്. ഇതിന് മറ്റൊരു സമരം നയിക്കേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |