മംഗളൂരു: മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളഞ്ഞ ബി.ജെ.പി സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ ബിദറിൽ ബി. ജെ. പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തിൽ സംവരണം നൽകുന്ന കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ മുസ്ലിങ്ങൾക്കുള്ള സംവരണം ഭരണഘടന പ്രകാരമല്ലെന്ന് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്ത്രിസഭാ യോഗത്തിൽ, ബസവരാജ് ബൊമ്മൈ സർക്കാർ മുസ്‌ലിംങ്ങൾക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കി രണ്ട് പ്രബല സമുദായങ്ങളായ വീരശൈവ-ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും നൽകിയിരുന്നു. മുസ്ലിങ്ങളെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.
ഞായറാഴ്ച കർണ്ണാടക സന്ദർശനത്തിനിടെ 'ഗരോട്ട ഷഹീദ് സ്മാരക'വും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ സ്മാരകവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സർദാർ പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി വഹിച്ച സുപ്രധാന പങ്കിന്റെ പ്രതീകമാണെന്ന് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും ഹൈദരാബാദ് വിമോചനത്തിന്റെയും രക്തസാക്ഷികളെ കോൺഗ്രസ് ഒരിക്കലും അനുസ്മരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |