വിജയവാഡ: ആന്ധ്രാപ്രദേശിൽ 12ന് രാവിലെ 11.27ന് ചന്ദ്രബാബു നായിഡു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ 12ന് ആന്ധ്രയിലെത്തും. 25 മന്ത്രിമാരുണ്ടാകുമെന്ന് സൂചന. ഇന്നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്നു നടക്കുന്നതിനാൽ തീയതി മാറ്റുകയായിരുന്നു. ഗണ്ണവാരം വിമാനത്താവളത്തിനടുത്തുള്ള കേസരപ്പള്ളിയിലെ ഐ.ടി പാർക്കിന് സമീപമുള്ള സ്ഥലമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുക.
മംഗളഗിരിയിലെ എയിംസിന് സമീപമാണ് ടി.ഡി.പി നേതാക്കൾ ആദ്യം വേദിയാക്കിയത്. എന്നാൽ, സുരക്ഷ ഉൾപ്പെടെയുള്ള കാരണങ്ങളാൽ വേദി കേസരപ്പള്ളിയിലേക്ക് മാറ്റുകയായിരുന്നു.
ടി.ഡി.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ 164 സീറ്റുകൾ നേടുകയും സംസ്ഥാനത്തെ 13 ജില്ലകളിൽ എട്ടെണ്ണം തൂത്തുവാരുകയും ചെയ്തിരുന്നു. ജനസേന, ബി.ജെ.പി പാർട്ടികൾക്കായി 5 മന്ത്രി സ്ഥാനങ്ങൾ നൽകാനാണ് ധാരണയായത്. കൂടുതൽ ചർച്ചകൾ നാളെ നടക്കും
കമ്മ, കാപ്പു, റെഡ്ഡി പ്രബലരായ സമുദായത്തിൽപെട്ടവർക്ക് മന്ത്രിസ്ഥാനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം എസ്.സി, മുസ്ലിം വിഭാഗത്തിൽപെട്ടവർക്ക് മന്ത്രിസ്ഥാനം നൽകുമെന്നാണറിയുന്നത്. നായിഡുവിന്റെ മകനും ടി.ഡി.പി ജനറൽ സെക്രട്ടറി നരാ ലോകേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
2014-19 കാലയളവിൽ മന്ത്രിമാരായിരുന്ന മിക്കവാറും എല്ലാ നേതാക്കളും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവരിൽ വീണ്ടും ആരൊക്കെ മന്ത്രിമാരാകുമെന്ന് തീരുമാനമായിട്ടില്ല. കെ റാം മോഹൻ നായിഡുവിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ അമ്മാവൻ മുൻ മന്ത്രി കിഞ്ഞറപ്പു അച്ചൻനായിഡുവിനെ വീണ്ടും മന്ത്രിയാക്കില്ല.
രാമോജി റാവു അക്ഷരയോദ്ധാവ്
ഈനാട് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും മാദ്ധ്യമ രംഗത്തെ അതികായനുമായ രാമോജി റാവുവിന്റെ വേർപാട് കടുത്ത വേദനയുണ്ടാക്കുന്നതായി നിയുക്ത ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. രാജ്യത്തിന് അക്ഷര യോദ്ധാവായി അമൂല്യ സേവനങ്ങൾ നൽകിയ വ്യക്തിയായിരുന്നു രാമോജിയെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
സാധാരണ കുടുംബത്തിൽ ജനിച്ച് അസാമാന്യ നേട്ടങ്ങൾ കൈവരിച്ച രാമോജി റാവു തെലുങ്കരുടെ സ്വത്താണ്. ഈനാട് ഗ്രൂപ്പ് കമ്പനികൾ സ്ഥാപിച്ചതോടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചു. മാദ്ധ്യമ രംഗത്ത് രാമോജി റാവുവിന്റെ കാലം സുവർണകാലമായിരുന്നു. നിരവധി വെല്ലുവിളികളും പ്രശ്നങ്ങളും മറികടന്നാണ് അദ്ദേഹം മുൻനിരയിലെത്തിയത്. എവിടെയും തലകുനിക്കാതെ നിലകൊണ്ടു. അദ്ദേഹവുമായി നാല് പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. നല്ലത് നല്ലതെന്നും മോശം മോശമാണെന്നും പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം എനിക്ക് പ്രചോദനമായിരുന്നു. ജനങ്ങൾക്ക് നല്ല നയങ്ങൾ നൽകുന്ന കാര്യത്തിൽ രാമോജിയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും നായിഡു അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |