ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബയെ രക്തരൂക്ഷിതമാക്കിയ 2008 നവംബർ 26ന്റെ ഭീകരാക്രമണത്തിന് ലോകത്തുതന്നെ സമാനതകളില്ല. കടൽമാർഗം മുംബയ് തീരത്ത് നുഴഞ്ഞുകയറിയ 10 ഭീകരർ പ്രശസ്‌തമായ ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, രണ്ട് ആഡംബര ഹോട്ടലുകൾ, കാമാ ആശുപത്രി, കഫെ, ജൂത കേന്ദ്രം, മെട്രോ സിനിമ, സെന്റ് സേവിയർ കോളേജ് തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം 60 മണിക്കൂർ നീണ്ടുനിന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സൈനികരും അടക്കം 166 പേർ കൊല്ലപ്പെട്ടു.
ആക്രമണം നടത്തിയ ഭീകരിൽ അജ്‌മൽ കസബ് ഒഴികെ ഒമ്പത് പേരെയും സുരക്ഷാ സേന വധിച്ചു. കസബിനെ വിചാരണയ്‌ക്കൊടുവിൽ തൂക്കിക്കൊന്നു. അക്രമണം പാക് ചാര സംഘടനായ ഐ.എസ്.ഐ സ്‌പോൺസർ ചെയ്യുന്ന ലഷ്‌കറെ ത്വയ്ബ ആസൂത്രണം ചെയ്‌തതെന്ന് ആദ്യമേ വ്യക്തമായി. എന്നാൽ ലഷ്‌കർ അത് നടപ്പാക്കിയതിന് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചന മറനീക്കിയപ്പോളാണ് പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയുടെയും അയാളുടെ ബാല്യകാല സുഹൃത്തും ലഷ്‌കർ ബന്ധവുമുള്ള ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെയും പങ്ക് ലോകമറിയുന്നത്.
ഡോക്ടർ, വ്യവസായി, ഭീകരൻ
1961 ജനുവരി 12ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിചാവത്‌നിയിൽ ജനിച്ച തഹാവൂർ ഹുസൈൻ റാണ അറ്റോക്ക് ജില്ലയിൽ പാക് ആർമിയുടെ കീഴിലുള്ള ഹസൻ അബ്‌ദാൾ കേഡറ്റ് കോളേജിലെ പഠനത്തിന് ശേഷം മെഡിസിനിൽ ബിരുദമെടുത്തു.
പാകിസ്ഥാൻ ആർമി മെഡിക്കൽ കോർപ്സിൽ ക്യാപ്റ്റൻ ആയി ഔദ്യോഗിക ജീവിതത്തിന് തുടക്കം. ഡോക്‌ടർ ആയ ഭാര്യയ്‌ക്ക് കാനഡയിൽ പൗരത്വം ലഭിച്ചതിന് പിന്നാലെ റാണയും 1997ൽ അങ്ങോട്ട് കുടിയേറി. 2001 ജൂൺ മുതൽ കനേഡിയൻ പൗരൻ.
ചിക്കാഗോ ആസ്ഥാനമാക്കി ഇമിഗ്രേഷൻ സർവീസസ് ഏജൻസി ഉൾപ്പെടെ നിരവധി ബിസിനസുകൾ തുടങ്ങി. ന്യൂയോർക്ക്, ടൊറന്റോ എന്നിവിടങ്ങളിലും ഓഫീസുകൾ.
ഹസൻ അബ്‌ദാൾ കേഡറ്റ് കോളേജ് കാലത്തെ ആത്മമിത്രം ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ വീണ്ടും ബന്ധപ്പെടുന്നതോടെ വഴി തെറ്റി ഭീകര പ്രവർത്തനങ്ങളിലേക്ക്.
ഹെഡ്‌ലിക്കൊപ്പം പാകിസ്ഥാനിൽ ലഷ്‌കർ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തു.
മുംബയിലും ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ഭീകരാക്രമണം നടത്താനുള്ള ലഷ്‌കറിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഹെഡ്‌ലിക്കൊപ്പം സജീവം.
ഹെഡ‌്ലിക്കും മറ്റു ചില ഭീകരർക്കും ഇന്ത്യയിൽ സുഗമ സഞ്ചാരമൊരുക്കാനും ആക്രമണം നടപ്പാക്കാനും മറയായി തന്റെ ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസിന്റെ ശാഖ 2006ൽ മുംബയിൽ തുറന്നു.
ഐ.എസ്. ഐ മേജർ ഇഖ്ബാലിന്റെ നിർദ്ദേശ പ്രകാരം ആക്രമണത്തിനുള്ള ആളുകളുടെ റിക്രൂട്ട്മെന്റിലും ഇടപെട്ടു.
2008 നവംബർ 11 ന് ഇന്ത്യയിലെത്തി നവംബർ 21 വരെ തങ്ങി. താജ്മഹൽ പാലസ് ഹോട്ടലിൽ താമസിച്ച് ഘടനയെക്കുറിച്ച് പഠിച്ചു. എല്ലാം കൃത്യമായി ഹെഡ്‌ലിക്ക് കൈമാറി. ഹെഡ്‌ലി പാകിസ്ഥാനിലേക്കും.
ആക്രമണം നടപ്പാക്കാനുള്ള ഫണ്ട് സ്വരൂപിച്ചതും കൈകാര്യം ചെയ്‌തതും റാണ. 2006 സെപ്‌തംബറിനും ഡിസംബറിനുമിടയിൽ ഹെഡ‌്‌ലിക്ക് ഒന്നര ലക്ഷത്തോളം രൂപ കൈമാറിയതായി തെളിഞ്ഞു.(ഇന്ത്യ യു.എസിന് നൽകിയ തെളിവുകളിൽ പ്രധാനം)
മുംബയ് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നും കൈമാറണമെന്നും ഇന്ത്യ ആദ്യം ആവശ്യപ്പെടുന്നത് 2020 ജൂൺ 10 ന്. 1997ൽ ഒപ്പുവച്ച, ഉഭയകക്ഷി കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യയുടെ ആവശ്യം അന്നത്തെ ജോ ബൈഡൻ ഭരണകൂടം അംഗീകരിച്ചു.
2005ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രമായ ജില്ലാൻഡ്സ് പോസ്റ്റിനെ ആക്രമിക്കാൻ ഡെൻമാർക്കിൽ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2008 ഒക്ടോബർ 18 ന് അറസ്റ്റിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വിട്ടയച്ചു.
ആറ് അമേരിക്കക്കാർ കൊല്ലപ്പെട്ട മുംബയ് ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ 2011 ജൂൺ 9ന് യു.എസ് കോടതി റാണയെ കുറ്റവിമുക്തനാക്കി.
ലഷ്‌കറെ ത്വയ്ബയെ സഹായിക്കുകയാണെന്ന് അറിയാമായിരുന്നു എന്നതടക്കം റാണയുടെ പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ 2016ൽ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ തെളിവെടുപ്പിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലി നൽകിയത് ഇന്ത്യയ്‌ക്ക് സഹായകമായി.
2023 മേയ് 16ന് ഇന്ത്യയുടെ കൈമാറ്റ അഭ്യർത്ഥന യു.എസ് കോടതി അംഗീകരിച്ചു.
2025 ജനുവരി 21ന് റാണ നൽകിയ ഹർജി അമേരിക്കൻ സുപ്രീം കോടതി തള്ളിയതോടെ നാടുകടത്തലിന് വഴിയൊരുങ്ങി.
എൻ.ഐ.എ കുറ്റപത്രം
ലഷ്‌കറിന് ആക്രമണത്തിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കാൻ സഹായിച്ചു. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യൽ, കൊലപാതകം, വഞ്ചനയ്ക്ക് വേണ്ടി വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |