മാതൃദിനത്തിൽ ദളപതി മുതലമൈച്ച‌‌ർ

Monday 11 May 2026 12:52 AM IST

ചെന്നൈ: മാതൃദിനമായ ഇന്നലെ അധികാരമേറ്റത് യാദൃച്ഛികമാണെങ്കിലും ദൈവത്തിലും ജ്യോതിഷത്തിലുമൊക്കെ വിശ്വസിക്കുന്ന വിജയ്‌യെ സംബന്ധിച്ചിടത്തോളം അതൊരു ദൈവനിയോഗം.

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ വേദിയുടെ മുൻ നിരയിൽത്തന്നെ അമ്മ ശോഭയും അച്ഛൻ എസ്.ഐ.ചന്ദ്രശേഖരനും ഇടംപിടിച്ചിരുന്നു. ഒരുപാട് അമ്മമാർ സ്റ്റേഡിയത്തിനകത്തും പുറത്തും ആ ധന്യനിമിഷത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു. അവരുടെയെല്ലാം പിള്ളൈ ആണ് വിജയ്.

വന്ദേമാതരത്തോടെ ചടങ്ങുകൾ ആരംഭിച്ചതും മറ്റൊരു സവിശേഷത. ശേഷം ദേശീയഗാനം. അതു കഴിഞ്ഞാണ് തമിഴ്നാടിന്റെ സംസ്ഥാന ഗാനം തമിഴ് തായ്‌വാഴ്ത്ത് ആലപിച്ചത്. വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി പിന്നീട് രാഷ്ട്രീയ വിവാദവും ഉണ്ടായി.

സത്യപ്രതിജ്ഞാ സമയം തമിഴ്നാട് തിരുവിഴയായി കൊണ്ടാടുകയായിരുന്നു. നെഹ്റു സ്റ്റേഡിയത്തിനു പുറത്തു വില്ലുവാക്കം സ്വദേശി മണികണ്ഠൻ പൊട്ടിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനെത്തിയത് വനിതാ പൊലീസ്. ഏറെ കാലമായുള്ള തന്റെ ആഗ്രഹമാണ് സഫലമായതെന്ന് മണികണ്ഠൻ. തിരഞ്ഞെടുപ്പ് സമയത്ത് വിജയ് ധരിച്ചിരുന്നതുപോലെയുള്ള വെളള ഷർട്ടും ക്രീം കളർ പാൻസും ധരിച്ചാണ് മണികണ്ഠൻ എത്തിയത്. സത്യപ്രതിജ്ഞ കാണാനും കേൾക്കാനും എത്തിയ യുവാക്കളധികവും ഇതേ വേഷത്തിലായിരുന്നു. ടി.വി.കെ കൊടിപോലുള്ള ഷാളും ചുണ്ടിൽ ടി.വി.കെ എന്നെഴുതിയ വിജയ് ചിത്രമുള്ള വിസിലും ഉണ്ടായിരുന്നു.

പുലർച്ചെ മുതൽ എല്ലാവഴികളും നെഹ്റു സ്റ്റേഡിയത്തിലെക്കെന്ന പോലെ ജനം ഒഴുകുകയായിരുന്നു. ബാരിക്കേഡുകൾ വച്ച്പൊലീസിന്റെ നിയന്ത്രണം.

എട്ടേ മുക്കാലോടെ വിജയ് നെഹ്റു സ്റ്രേഡിയത്തിലെത്തി. വെള്ള ഷർട്ടും കറുത്ത കോട്ടും സ്യൂട്ടുമായിരുന്നു വേഷം. പുറപ്പെടുംമുമ്പ് വീട്ടിൽവച്ച് ആരതി ഉഴിഞ്ഞ് അമ്മ തൊട്ടുകൊടുത്ത പൊട്ടും നെറ്റിയിലുണ്ടായിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിപ്പോൾ ഷാൾ അണിയിച്ച് വിജയ് സ്വീകരിച്ചു. നന്ദി പ്രസംഗത്തിൽ രാഹുലിനെ വിശേഷിപ്പിച്ചത് ബ്രദർ എന്നാണ്.

വിജയ്‌യുമായി ബന്ധപ്പെട്ട ഗോസിപ്പുകളിലെ നായികയായ നടി തൃഷ കൃഷ്ണൻ റേഞ്ച് റോവർ കാറിലാണ് എത്തിയത്. നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥന്മാരും പ്രവേശിച്ച രണ്ടാം നമ്പർ ഗേറ്റ് വഴിയായിരുന്നു തൃഷയും കടന്നുവന്നത്. വിജയ്‌‌യുടെ അമ്മ ശോഭ ആലിംഗനം ചെയ്താണ് തൃഷയെ സ്വീകരിച്ചത്. അഭിനേതാക്കളായ ജയ്, കതി‌ർ, സംഗീത, ഗായകൻ കൃഷ് തുടങ്ങിയവരും എത്തിയിരുന്നു.

സത്യപ്രതിജ്ഞ കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഗ്രൂപ്പ് ഫോട്ടെ എടുത്തശേഷം ഗവർണർ രാജേന്ദ്ര ആർലേക്ക‌‌ർ മടങ്ങി. ശേഷമായിരുന്നു വിജയ്‌യുടെ പ്രസംഗം. അതിനുശേഷം വേദിയിലുള്ളവരുമായും സദസിനെ ഉൾക്കൊള്ളിച്ചും ദളപതി സ്പെഷ്യൽ സെൽഫി ക്ലിക്ക്.

11.44ന് വിജയ് സെന്റ് ജോർജ്ജ് കോട്ടയിലെ സെക്രട്ടേറിയറ്റിലെത്തി. പൊലീസിന്റെ ഗാ‌‌ഡ്ഓഫ് ഓണർ സ്വീകരിച്ച് 11.46ന് മുഖ്യമന്ത്രി കസേരിയിലിരുന്നു. ആദ്യ ഫയലിൽ ഒപ്പു വച്ചു. പിന്നാലെ ഉദ്യോഗസ്ഥന്മാരെ പരിചയപെട്ടു.