ന്യൂഡൽഹി: ഡൽഹിയിലെ മുണ്ട്ക തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. മരണസംഖ്യ ഉയർന്നേക്കും. അഞ്ച് പുരുഷന്മാരെയും 24 സ്ത്രീകളെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതേസമയം, കെട്ടിടത്തിനുള്ളിൽ തിരിച്ചറിയാത്ത കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തും.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുമെന്ന് ഔട്ടർ ഡൽഹി ഡി.സി പി സമീർ ശർമ്മ പറഞ്ഞു. സംഭവത്തിൽ കെട്ടിടത്തിൽ സി.സി.ടി.വി പാക്കേജിംഗ് യൂണിറ്റ് നടത്തിയിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പിതാവ് അമർനാഥ് ഗോയലും തീപിടിത്തത്തിൽ മരിച്ചു. അഗ്നിശമന സേനയുടെ സുരക്ഷാ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിട ഉടമയായ മനീഷ് ലഗ്ര ഒളിവിലാണ്.
രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങളും മരിച്ചു. 70 പേരെ ഇതുവരെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തി. മരിച്ചവരിൽ 7 പേരെയും ചികിത്സയിൽ കഴിയുന്ന 11 പേരെയും തിരിച്ചറിഞ്ഞു. തീപിടിത്തം നടക്കുമ്പോൾ മോട്ടിവേഷണൽ ക്ലാസ് നടക്കുകയായിരുന്ന രണ്ടാം നിലയിലാണ് കൂടുതൽ പേർ മരിച്ചത്. ആറ് മണിക്കൂറിലേറെ കഠിന പ്രയത്നം നടത്തിയ ശേഷമാണ് തീയണച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സംഭവസ്ഥലം സന്ദർശിച്ചു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും കാരണക്കാരായവരെ വെറുതെ വിടില്ലെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |