ദ്രൗപതിക്ക് 41 കക്ഷികളുടെ പിന്തുണയോടെ വിജയം ഉറപ്പ്
ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മുതൽ വോട്ടെടുപ്പ് തുടങ്ങും. ഡൽഹിയിയിൽ പോളിംഗ് ബൂത്തായി നിശ്ചയിച്ച പാർലമെന്റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിൽ നിയമസഭകളിലും വോട്ടെടുപ്പ് നടക്കും. എൻ.ഡി.എയുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വ്യക്തമായ മുൻതൂക്കമുള്ള തിരഞ്ഞെടുപ്പിൽ 60 ശതമാനത്തിലേറെ വോട്ട് മൂല്യം നേടി അവർ പുതിയ രാഷ്ട്രപതിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
കോൺഗ്രസ് സഖ്യകക്ഷികളായ ജാർഖണ്ഡ് മുക്തി മോർച്ച, ശിവസേന തുടങ്ങിയ കക്ഷികളും പ്രതിപക്ഷത്ത് സമാജ്‌വാദി പാർട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഓം പ്രകാശ് രാജ് ഭറിന്റെ സുഹൽ ദേവ് ഭാരതീയ സമാജ് പാർട്ടിയും, അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ യാദവിന്റെ പ്രഗതിഷീൽ സമാജ്‌വാദി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെ 6,70,000 വോട്ട് മൂല്യം ദ്രൗപദി മുർമുവിന് ലഭിച്ചേക്കും..രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ആകെ വോട്ട് മൂല്യം 10, 86,431 ആണ്.
എ.എ.പി പിന്തുണ
സിൻഹയ്ക്ക്
38 പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴുള്ള പിന്തുണ ഇപ്പോഴില്ല. എ.എ.പി പിന്തുണയാണ് അവസാന മണിക്കൂറുകളിലെ ആശ്വാസം. ജാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെടെയുള്ളവരുടെ പിന്തുണ നഷ്ടമാകുകയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളിലേക്ക് വരേണ്ടതില്ലെന്ന് മമത ബാനർജി വ്യക്തമാക്കുകയും ചെയ്തതോടെ പരമാവധി വോട്ട് പിടിക്കാനുള്ള നീക്കം മാത്രമാണ് നടക്കുന്നത്. ഛത്തീസ്ഗഡ്, ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് യശ്വന്ത് സിൻഹയ്ക്ക് റദ്ദാക്കേണ്ടി വന്നു. നാല് ലക്ഷത്തിലേറെ വോട്ട് മൂല്യമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |