ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷം 1,74,966 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. എഴുതിത്തള്ളിയ വായ്പകളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 33,534 കോടി രൂപ തിരിച്ചുപിടിച്ചെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട് രാജ്യസഭയിൽ സി.പി.എം അംഗം ജോൺ ബ്രിട്ടാസ് എം.പിയെ അറിയിച്ചു.
അവസാന അഞ്ചു വർഷത്തിൽ ബാങ്കുകൾ എഴുതി തള്ളിയ വായ്പകളുടേയും തിരിച്ചുപിടിച്ചതിന്റെ പൂർണ വിവരങ്ങളാണ് ജോൺ ബ്രിട്ടാസ് തേടിയത്.
10 കോടിയും അതിന് മുകളിലുള്ള വായ്പ എഴുതി തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിവരവും, പൊതുമേഖല ബാങ്കുകളിൽ കൂടുതൽ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആദ്യത്തെ 25 പേരുടെ വിവരങ്ങൾ എന്നിവയും ബ്രിട്ടാസ് ചോദിച്ചിരുന്നു. എന്നാൽ 1934 ലെ ആർ.ബി.ഐ നിയമത്തിലെ 45 ഇ വകുപ്പനുസരിച്ച് വെളിപ്പെടുത്താൻ റിസർവ് ബാങ്കിന് അധികാരമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം അവസാന അഞ്ചു വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പയുടെ കണക്കും തിരിച്ചുപിടിച്ചതിന്റെ കണക്കും നൽകുകയും ചെയ്തിട്ടുണ്ട്.
2017 - 18 സാമ്പത്തിക വർഷം 1,61,328 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതേ സാമ്പത്തിക വർഷം 12,881 കോടി രൂപ തിരിച്ചുപിടിച്ചു. 2018 - 19 വർഷത്തിൽ 2,36,265 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. 25,501 കോടി രൂപ തിരിച്ചുപിടിച്ചു. 2019 - 20ൽ 2,34,170 കോടി എഴുതി തള്ളുകയും 30,016 കോടി തിരിച്ചുപിടിക്കുകയും ചെയ്തു. 2020-21 സാമ്പത്തിക വർഷത്തിൽ 2,02,781 കോടി എഴുതി തള്ളുകയുടെ 30,104 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തു.
അഞ്ച് സാമ്പത്തിക വർഷം എഴുതിത്തള്ളിയ വായ്‌പ
2017-18: 1,61,328 കോടി രൂപ
2018-19: 2,36,265 കോടി രൂപ
2019-20: 2,34,170 കോടി രൂപ
2020-21: 2,02,781 കോടി രൂപ
2021-22: 1,74,966 കോടി രൂപ
എഴുത്തള്ളിയ വായ്‌പകളിൽ തിരിച്ചു പിടിച്ചത്
2017-18: 12,881 കോടി രൂപ
2018-19: 25,501 കോടി രൂപ
2019-20: 30,016 കോടി രൂപ
2020-21: 30,104 കോടി രൂപ
2021-22: 33,534 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |